'ബ്രഹ്‌മപുരം പ്ലാന്റില്‍ ഗുരുതരവീഴ്ചയെന്ന് കണ്ടെത്തല്‍'; ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ചീഫ് എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍. പ്ലാന്റില്‍ കണ്ടെത്താനായത് ഗുരുതരവീഴ്ച്ചകളാണെന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

രണ്ട് വേയ് ബ്രിഡ്ജുകളില്‍ ഒന്ന് മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു. ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകളും അടഞ്ഞ നിലയില്‍ കണ്ടെത്തി. വിന്റോ കമ്പോസ്റ്റിങ് ഷെഡും വളരെ ജീര്‍ണാവസ്ഥയിലായിരുന്നു. ബയോ മൈനിംഗില്‍ നിന്ന് ശേഖരിച്ച ഒരു ഭാഗം പൊതിഞ്ഞ് മാലിന്യം മുതല്‍ ഊര്‍ജ പ്ലാന്റ് വരെയുള്ള മേഖലയില്‍ കൂട്ടിയിടുകയായിരുന്നു. ആര്‍ഡിഎഫിന്റെ മറ്റൊരു ഭാഗം വിന്റോ കമ്പോസ്റ്റിംഗ് പ്ലാന്റിന് സമീപം കൂട്ടിയിട്ടതായും കണ്ടെത്തി.

ഖരമാലിന്യത്തിന്റെ 100 ശതമാനം വേര്‍തിരിവ് ഉറവിടത്തില്‍ തന്നെ ഉറപ്പാക്കുന്ന നടപടി അനിവാര്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ 22 ഹെല്‍ത്ത് സര്‍ക്കിള്‍ തലത്തിലും എംസിഎഫുകള്‍ സ്ഥാപിക്കണം. അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് കേരളത്തില്‍ നിന്നുള്ള കമ്പനിക്ക് കൈമാറണം. അതുപോലെ സൈറ്റില്‍ നല്‍കിയിട്ടുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണം.

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണലും രംഗത്തുവന്നിരുന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാരിന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.