'മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു'; സുധാകരനും കോണ്‍ഗ്രസും നടത്തുന്ന അപവാദ പ്രചാരണം സഹിക്കാനാകുന്നില്ലെന്ന് ധീരജിന്റെ അച്ഛന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കോണ്‍ഗ്രസും നടത്തുന്ന അപവാദ പ്രചാരണം സഹിക്കാനാകുന്നില്ലെന്ന് ഇടുക്കി എഞ്ചിനിയറിംഗ് കോളജില്‍ കുത്തേറ്റ് മരിച്ച ധീരജിന്റെ അച്ഛന്‍. മരിച്ചിട്ടും തന്റെ മകനെ വീണ്ടും കൊന്നു കൊണ്ടിരിക്കുകയാണ്. കുടുംബത്തെയും അപമാനിക്കുന്നു. ഇതൊന്നും താങ്ങാന്‍ കഴിയാത്തതിനാലാണ് വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്നും ധീരജിന്റെ അച്ഛന്‍ പറഞ്ഞു.

കോണ്‍ഗ്രസ് കുടുംബമാണ് തന്റേത്. സുധാകരന്റെ പാര്‍ട്ടിക്ക് വോട്ടു കൊടുത്ത തനിക്ക് നീതി കിട്ടിയില്ല. തങ്ങളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഇരന്നുവാങ്ങിയ മരണം എന്ന് സുധാകരന്‍ പറയുമ്പോള്‍ കൊന്നത് കോണ്‍ഗ്രസ് തന്നെയെന്ന് സമ്മതിക്കുകയാണ്. കള്ളും കഞ്ചാവും അടിച്ചു നടന്നു എന്ന് പറഞ്ഞുകൊണ്ട് പൊതുസമൂഹത്തില്‍ മകനെ വീണ്ടും അപമാനിക്കുകയാണ്. ജീവിതത്തില്‍ ലഹരി ഉപയോഗിക്കാത്ത ആളായിരുന്നു ധീരജ് എന്നും അച്ഛന്‍ വ്യക്തമാക്കി.

അതേസമയം ഇരന്നു വാങ്ങിയ മരണം എന്ന പ്രയോഗത്തില്‍ വിശദീകരണവുമായി കെ സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ല. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് കുട്ടികള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിഖില്‍ പൈലി ആരേയും കൊല്ലാന്‍ പോയിട്ടില്ല. കെഎസ്യു കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പോയവരാണെന്നും സുധാകരന്‍ വ്യക്തമാക്കി.

അവര്‍ തിരിച്ചടിക്കാനോ കുത്താനോ നിന്നവരല്ല. ആരേയും കൊല്ലാന്‍ നിന്നവരല്ല. അക്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ രണ്ട് കിലോമീറ്ററോളം ദൂരം പുറകേ ഓടിച്ചു. ഒടുവില്‍ അവര്‍ തളര്‍ന്ന് വീണ ഇടത്താണ് സംഭവം. കെഎസ്യു പ്രവര്‍ത്തകരോ നിഖില്‍ പൈലിയോ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ല. എസ്എഫ്ഐക്കാര്‍ പോലും സാക്ഷി പറഞ്ഞിട്ടുമില്ലെന്നും സുധാകരന്‍ പറഞ്ഞു. ജനുവരി 10 നായിരുന്നു ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് കൊല്ലപ്പെട്ടത്.