'മരിച്ച നിക്ഷേപകയുടെ കുടുംബത്തെ അപമാനിച്ചു'; മന്ത്രി ആര്‍. ബിന്ദു മാപ്പുപറയണമെന്ന് വി.ഡി സതീശന്‍

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ ഫിലോമിനയുടെ മരണത്തെ തുടര്‍ന്നുള്ള മന്ത്രി ആര്‍ ബിന്ദുവിന്റെ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിക്ഷേപക മരിച്ച സംഭവം ദാരുണമാണ്. നിക്ഷേപകയുടെ കുടുംബത്തെ മന്ത്രി ബിന്ദു അപമാനിച്ചു. മന്ത്രി പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവര്‍ത്തിച്ച് ഉറപ്പുണ്ടായിട്ടും പണം തിരികെ ലഭിക്കാതെ മരണമുണ്ടായത് ദാരുണമാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് പ്രഖ്യാനങ്ങള്‍ മാത്രമാകരുത്. സഹകരണ ബാങ്കുകളില്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഇടപെടണം. കരിവന്നൂര്‍ ബാങ്കിന് മാത്രം 25 കോടി നല്‍കിയതുകൊണ്ട് കാര്യമില്ല. ബാക്കി ബാങ്കുകളില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ആര് പണം നല്‍കുമെന്നും സതീശന്‍ ചോദിച്ചു.

നിക്ഷേപകരുടെ വിഷയമാണ് ഉയര്‍ത്തുന്നത്. സഹകരണ ബാങ്ക് വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റത് കൊണ്ടാണ് പ്രതിപക്ഷം നേരത്തെ വിഷയം ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മികച്ച രീതിയില്‍ നടക്കുന്ന ബാങ്കുകളില്‍ പോലും വിശ്വാസ്യത ഇല്ലാതാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സഹകരണവുമായി ബന്ധപ്പെട്ട് കേന്ദ്രനയത്തെ വിമര്‍ശിക്കാന്‍ കേരളവും സിപിഎമ്മും വിമുഖത കാണിക്കുന്നു. കേരളാ ബാങ്കിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ആവശ്യമാണ്. അതിന് വേണ്ടിയാണ് അത് സഹകരണ നയത്തെ വിമര്‍ശിക്കാന്‍ മടികാണിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.