'സി.പി.ഐ വേണ്ട രീതിയില്‍ പ്രതികരിച്ചു, കോണ്‍ഗ്രസിലെ സ്ത്രീകളെ ഓര്‍ത്ത് കരഞ്ഞാല്‍ മതി'; കെ.സി വേണുഗോപാലിന് മറുപടിയുമായി ആനി രാജ

എം എം മണിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സിപിഎം ദേശീയ നേതാവ് ആനി രാജ. വിഷയത്തില്‍ നേതാക്കള്‍ വേണ്ട രീതിയില്‍ പ്രതികരിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സിപിഐയെ കുറിച്ചോര്‍ത്ത് കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എം എം മണി വിഷയത്തില്‍ ആനി രാജയ്ക്കെതിരെയും ബിനോയ് വിശ്വത്തിനെതിരെയും സിപിഎം നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ ആക്രമണ രീതിയിലാണെന്ന് നേരത്തെ കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ആനി രാജയുടെ പ്രതികരണം. എല്ലാവരും പ്രതികരിച്ചാലേ പ്രതികരണം ആകൂ എന്നില്ല. കോണ്‍ഗ്രസുകാര്‍ പറയുന്നത് പോലെയല്ല സിപിഐ പ്രവര്‍ത്തിക്കുന്നത്. കെ സി വേണുഗോപാല്‍ സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്നും ആനി രാജ പറഞ്ഞു.

വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ല. സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഇടതുപക്ഷം ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്കും സംവാദത്തിനും തയ്യറാകണം. എങ്കില്‍ മാത്രമേ സ്ത്രീകള്‍ക്കും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലേക്ക് കൂടുതലായി കടന്നുവരാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നിയമസഭയില്‍ എം എം മണി നടത്തിയ പരാമര്‍ശത്തിന് അവിടെ തന്നെ പരിഹാരം കാണമെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പരസ്യപ്രതികരണം വേണ്ടെന്നും സംസ്ഥാന നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.