'വാര്യർ പറയണ പോലെ, ഇത് അവരുടെ കാലമല്ലേ'; അവർക്ക് കംഫട്ടബിൾ ആയി തോന്നുന്ന വസ്ത്രം അവർ ധരിക്കട്ടെയെന്ന് വി.ടി ബൽറാം

ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോം ആശയത്തിന് പിന്തുണയുമായി വി.ടി ബൽറാം. ബാലുശ്ശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്. അതുകൊണ്ട് തന്നെ അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തിൽ വേണ്ടത്. മറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ കൂടുതൽ ജനാധിപത്യപരമായ ചർച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടതെന്ന് വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

യൂണിഫോമിറ്റിയല്ല, ഡൈവേഴ്സിറ്റി തന്നെയാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യം. അതിനാൽ സ്ക്കൂൾ യൂണിഫോമിനകത്തും പരമാവധി വൈവിധ്യങ്ങൾക്കുള്ള കുട്ടികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനുള്ള സാധ്യത ആരായാവുന്നതാണ്. ‘ജൻഡർ ന്യൂട്രല’ടക്കം ഏത് പേരിട്ട് വിളിച്ചാലും മനസ്സിനിണങ്ങുന്നതും സൗകര്യപ്രദവുമായ വസ്ത്രധാരണ രീതികൾ സ്വയം തിരഞ്ഞെടുക്കാൻ നമ്മുടെ കുട്ടികൾക്ക് തന്നെ കഴിയുന്ന അവസ്ഥയാണ് നാം സൃഷ്ടിച്ചെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

അവർക്ക് കംഫട്ടബിൾ ആയി തോന്നുന്ന വസ്ത്രം അവർ ധരിക്കട്ടെ. ഫ്രീഡം ഓഫ് ചോയ്സും ഈക്വാളിറ്റിയും ജൻഡറും ഒബ്ജക്റ്റിഫിക്കേഷനുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മാറട്ടെ. യൂണിഫോമിറ്റിയല്ല, ഡൈവേഴ്സിറ്റി തന്നെയാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യം. അതിനാൽ സ്ക്കൂൾ യൂണിഫോമിനകത്തും പരമാവധി വൈവിധ്യങ്ങൾക്കുള്ള കുട്ടികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനുള്ള സാധ്യത ആരായാവുന്നതാണ്.

നിലവിൽ യൂണിഫോമുകൾ കൂടുതലും വിലക്കുകളുടെ രൂപത്തിലാണ് കടന്നുവരുന്നത്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. ചുരിദാറേ ധരിക്കാൻ പാടൂ, ചുരിദാറിന് സ്ലിറ്റ് ഉണ്ടാവാൻ പാടില്ല, ഉണ്ടെങ്കിൽത്തന്നെ അതിന് നീളമുണ്ടാവാൻ പാടില്ല, ഷാൾ നെഞ്ചിലേക്ക് എത്ര വരെ ഇറക്കിയിടണം, മുടി രണ്ടുവശത്തേക്കും എങ്ങനെ പിന്നിയിടണം, എങ്ങനെ റിബൺ കെട്ടണം, എന്നിങ്ങനെ വിലക്കുകളുടെ അയ്യരുകളിയാണ്. ആൺകുട്ടികൾക്കാണെങ്കിൽ ഇത്തരം പൊല്ലാപ്പുകൾ അധികമില്ല. ഇതിൽ നിന്നൊക്കെ ഒരു മാറ്റമുണ്ടാവുന്ന ഏതൊരു നീക്കവും സ്വാഗതാർഹമാണ്. ആ നിലയിൽ കൂടുതൽ സ്വാതന്ത്ര്യങ്ങളും ചോയ്സുകളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്, പുതിയ അടിച്ചേൽപ്പിക്കലുകളുടെ രൂപത്തിലല്ല. അതിന് യൂണിഫോം മാത്രം മാറിയാൽ പോരാ, കാഴ്ചപ്പാടുകളും മാറണം.

ബാലുശ്ശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്. അതുകൊണ്ട് തന്നെ അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തിൽ വേണ്ടത്. മറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ കൂടുതൽ ജനാധിപത്യപരമായ ചർച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടത്. ‘ജൻഡർ ന്യൂട്രല’ടക്കം ഏത് പേരിട്ട് വിളിച്ചാലും മനസ്സിനിണങ്ങുന്നതും സൗകര്യപ്രദവുമായ വസ്ത്രധാരണ രീതികൾ സ്വയം തെരഞ്ഞെടുക്കാൻ നമ്മുടെ കുട്ടികൾക്ക് തന്നെ കഴിയുന്ന അവസ്ഥയാണ് നാം സൃഷ്ടിച്ചെടുക്കേണ്ടത്.
വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ!