പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറാന്‍ 22.5 ലക്ഷം വാങ്ങി പറ്റിച്ചു; സുധാരകരേട്ടനെ വിട്ടുപോന്നപ്പോള്‍ മനസൊന്ന് ആടിയെന്ന് പത്മജ

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് പത്മജ വേണുഗോപാല്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പ്രിയങ്ക ഗാന്ധി പ്രചരണാര്‍ത്ഥം തൃശൂരിലെത്തിയപ്പോള്‍ അവരുടെ വാഹനത്തില്‍ കയറുന്നതിന് തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയെന്നും എന്നാല്‍ വാഹനത്തില്‍ കയറ്റിയില്ലെന്നുമാണ് ആരോപണം.

22.5 ലക്ഷം രൂപ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറാന്‍ തന്റെ പക്കല്‍ നിന്നും പാര്‍ട്ടി നേതൃത്വം കൈപ്പറ്റിയ ശേഷം വഞ്ചിച്ചതായി പത്മജ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ആരോപണം ഉന്നയിച്ചത്. ഡിസിസി പ്രസിഡന്റ് എംപി വിന്‍സെന്റാണ് പണം വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണി ഉയര്‍ത്തിയതായും പത്മജ കൂട്ടിച്ചേര്‍ത്തു.

താന്‍ പണം നല്‍കിയെന്നും എന്നാല്‍ പ്രിയങ്ക ഗാന്ധി എത്തിയപ്പോള്‍ തന്നെ വാഹനത്തില്‍ കയറ്റിയില്ലെന്നും പത്മജ പറഞ്ഞു. പ്രിയങ്ക വന്നപ്പോള്‍ താന്‍ എവിടെ നിന്നാണ് കയറേണ്ടതെന്ന് ചോദിച്ചു. എന്നാല്‍ ചേച്ചി സ്‌റ്റേജില്‍ വന്നാല്‍ മതിയെന്നായിരുന്നു മറുപടി. അതോടെ താന്‍ വാഹനത്തില്‍ കയറുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി.

തര്‍ക്കം ഉണ്ടായതോടെ വാഹനം ഏത് വഴി വരുന്നുവെന്ന് പോലും അറിയിച്ചില്ലെന്നും പത്മജ ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാരനല്ലാതെ മറ്റാരും തന്നോട് ദയ കാണിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. സുധാകരന്‍ മാത്രമായിരുന്നു തന്നോട് ആത്മാര്‍ത്ഥമായി പെരുമാറിയത്. തന്നെ അനുജത്തിയെ പോലെയാണ് കണ്ടത്. സുധാരകരേട്ടനെ വിട്ടുപോന്നപ്പോള്‍ മാത്രമാണ് തന്റെ മനസൊന്ന് ആടിയതെന്നും പത്മജ പറഞ്ഞു.