സി. കെ ജാനുവിന് കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന് ജെ.ആര്‍.പി നേതാവ് പ്രസീത, ശബ്ദരേഖ പുറത്ത്; ആരോപണം തള്ളി ജാനു

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജെ.ആര്‍.പി ട്രഷറര്‍ പ്രസീത.  10 കോടി രൂപയും പാര്‍ട്ടിക്ക്‌ അഞ്ച്‌ നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ്‌ സി.കെ. ജാനു ആവശ്യപ്പെട്ടത്‌. എന്നാല്‍ കോട്ടയത്ത്‌ നടന്ന ചര്‍ച്ചയില്‍ കെ.സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ പറഞ്ഞ്‌ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിനിടയിൽ  പ്രസീത പറഞ്ഞു. നേരത്തെ പ്രസീതയുടെ ഫോൺ സംഭാഷണം വാട്സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പൊതുമധ്യത്തിൽ വിളിച്ചുപറഞ്ഞ് പ്രസീത രംഗത്ത് വന്നത്. ആരോപണം നിഷേധിച്ച സികെ ജാനു, തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെയ്ക്കേണ്ട ആവശ്യമില്ലെന്നും പ്രതികരിച്ചു.

പ്രസീതയും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് നേരത്തെ പുറത്തായത്. പത്ത്‌ ലക്ഷം രൂപ നല്‍കിയാല്‍ സി.കെ. ജാനു സ്ഥാനാര്‍ത്ഥിയാകാമെന്ന്‌ സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച്‌ പണം കൈമാറാമെന്ന്‌ കെ.സുരേന്ദ്രന്‍ മറുപടി നല്‍കുന്നതുമാണ്‌ സംഭാഷണത്തിലുണ്ടായിരുന്നത്‌. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ. സുരേന്ദ്രനോടാണ്‌ സംസാരിച്ചതെന്നും പ്രസീത പറഞ്ഞു.

സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ലെന്നാണ് പ്രസീത ആരോപിക്കുന്നത്. വ്യക്തിപരമായാണ് പണം നൽകിയത്. പിന്നീടും സി.കെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്നും പ്രസീത ആരോപിക്കുന്നു.

തിരുവനന്തപുരത്തു വെച്ചാണ്‌ കെ.സുരേന്ദ്രന്‍ സി.കെ ജാനുവിന്‌ പത്ത്‌ ലക്ഷം രൂപ കൈമാറിയത്‌. അമിത്‌ ഷായുടെ പരിപാടി ആരംഭിക്കുന്നതിന്‌ മുമ്പായിരുന്നു ഇത്‌. അന്നേദിവസം സി.കെ ജാനു ഏത്‌ ഹോട്ടലിലാണ്‌ താമസിക്കുന്നതെന്ന്‌ തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.

ബത്തേരിയിൽ മാത്രം 1.75 കോടി തിരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം. സി കെ ജാനു മുഖംമൂടി മാത്രമാണ്. ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ് അവർ ചെയ്തത്. പാർട്ടിയെ മറയാക്കി പണം വാങ്ങുകയായിരുന്നു ജാനു ചെയ്തത്. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണ്. തല പോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിക്കുന്നു.