'ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ പെണ്ണുണ്ടോ എന്ന് നോക്കുന്നതല്ല സഖാക്കളുടെ സംസ്‌കാരം, ബല്‍റാം തെറ്റുതിരുത്തി മാപ്പ് പറയണം'- സരോജിനി ബാലാനന്ദന്‍

ആര്യ പത്മ

ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ പെണ്ണുണ്ടോ എന്ന് നോക്കിയല്ല കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ്‌ സരോജിനി ബാലാനന്ദന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒളിവില്‍ താമസിക്കേണ്ടി വരുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകളും രഹസ്യയോഗങ്ങളും നടത്തുകയല്ലാതെ അവിടെ പെണ്ണുണ്ടോ എന്ന് അന്വേഷിക്കുന്ന സംസ്‌ക്കാരം സഖാക്കള്‍ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വി.ടി. ബല്‍റാം എം.എല്‍.എ. എകെജിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ സൗത്ത്‌ലൈവിനോട്സംസാരിക്കുകയായിരുന്നു പാര്‍ട്ടിയുടെ മുന്‍ പോളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ ഭാര്യയും മുന്‍ സംസ്ഥനസമിതി അംഗം കൂടിയായ സരോജിനി ബാലാനന്ദന്‍. എകെജിയുടെ ഭാര്യ സുശീല ഗോപാലന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും കൂടിയാണ് സരോജിനി ബാലാനന്ദന്‍.

എകെജിയുടെയും മറ്റും കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നത് ദുസ്സഹമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വേട്ടയാടല്‍ ഉണ്ടായിരുന്ന അക്കാലത്ത് ഒളിവിലിരുന്ന് പ്രവര്‍ത്തിക്കാന്‍ മാത്രമെ സാധിക്കുമായിരുന്നുള്ളു. ഇത്തരത്തില്‍ സഖാക്കളുടേയും അനുഭാവികളുടേയും വീട്ടില്‍ താമസിക്കുന്നത് അന്ന് പതിവായിരുന്നു. രാത്രി ഭക്ഷണവും താമസവും ലഭ്യമാകുന്നതോടൊപ്പം അത്തരം സ്ഥലങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകളും സജീവമായിരുന്നു.  ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്ന് പാര്‍ട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ സംസാരിക്കുകയല്ലാതെ പെണ്ണുണ്ടോ എന്ന് നോക്കുന്ന സംസ്‌ക്കാരമല്ല സഖാക്കളുടേത്” – സരോജിനി ബാലാനന്ദന്‍ പറഞ്ഞു.

സുശീല എകെജി ദമ്പതികളുടെ പ്രണയത്തെക്കുറിച്ച് സരോജിനി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ;

താനും സുശീലയും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അഖിലേന്ത്യാ മഹിളാ സമാജം രൂപീകരിക്കാന്‍ വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലയളവില്‍ സുശീല തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സുശീലയുടെ വീട്ടില്‍  ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് എകെജിയോട് സുശീലയ്ക്ക് ഇഷ്ടം തോന്നി.

ആദ്യം ബഹുമാനവും സ്‌നേഹവുമായിരുന്നെങ്കില്‍ പിന്നീട് അത് മറ്റൊരു ഇഷ്ടത്തിലേക്ക് വഴിമാറി. അന്ന് എകെജി സുശീലയോട് പറഞ്ഞത് ഞാനും കുട്ടിയും തമ്മില്‍ വയസ്സുകൊണ്ട് ഏറെ അന്തരമുണ്ടെന്നാണ്. എന്നാല്‍, സുശീല തന്നെ കല്യാണം കഴിച്ചേ മതിയാകു എന്ന് നിര്‍ബന്ധിച്ചു.  ഇപ്പോള്‍ കല്യാണം കഴിക്കാന്‍ വിഷമമുള്ള കാര്യമാണെന്നായിരുന്നു എകെജിയുടെ പ്രതികരണം. പിന്നീട്  ഇരുവരും സ്‌നേഹിച്ച് കല്യാണം കഴിക്കുകയുമായിരുന്നു.

എകെജിക്കെതിരെ അധിക്ഷേപകരമായ രീതിയില്‍ സംസാരിച്ച വി.ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് സരോജിനി പ്രതികരിച്ചത്. കെ കരുണാകരനും എ കെ ആന്റണിയും വയലാര്‍ രവിയും സമരം ചെയ്ത് പ്രസ്ഥാനം ഉണ്ടാക്കിയതിന്റെ കുളിര്‍മയിലാണ് വിടി ബല്‍റാം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹത്തിന് ഇത്തരം പോരാട്ടങ്ങളുടെ തീവ്രത അറിയില്ലെന്നും അവര്‍ പറഞ്ഞു.

Read more

“എകെജി സമൂഹത്തില്‍ ജനാധിപത്യത്തിന് വേണ്ടി ശക്തമായി പടപൊരുതിയ നേതാവാണ്. സ്ത്രീകള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ആദ്യമായി സംസാരിച്ച നേതാവാണ് എകെജി.  ഇന്ദിരാ ഗാന്ധിയുടെ ഭരണത്തില്‍ എകെജി ഉന്നയിച്ച ആവശ്യങ്ങളുടെ ഫലമാണ് ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്നവയില്‍ പലതും. എ. കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് എകെജി സെന്ററിന് ഭൂമി നല്‍കിയത് പോലും. എംഎല്‍എ എന്ന നിലയില്‍ ബല്‍റാം പ്രവര്‍ത്തിക്കേണ്ടത് ജനങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്താനല്ല. ബല്‍റാമിന് എങ്ങനെ വോട്ടുകിട്ടിയെന്നാണ്  അത്ഭുതം. ബല്‍റാം തെറ്റുതിരുത്തണം. മനുഷ്യര്‍ക്ക് തെറ്റുപറ്റാം എന്നാല്‍ മനുഷ്യനെന്ന നിലയില്‍ പുനര്‍വിചിന്തനം നടത്തി ബല്‍റാം മാപ്പു പറയണം. കരുണാകരനും എകെ ആന്റണിയും വയലാര്‍ രവിയും സമരം ചെയ്ത് പ്രസ്ഥാനം ഉണ്ടാക്കിയതിന്റെ കുളിര്‍മയിലാണ് വിടി ബല്‍റാം. അദ്ദേഹത്തിന് ഇത്തരം പോരാട്ടങ്ങളുടെ തീവ്രത അറിയില്ല. ഒരു അമ്മയുടെ സ്ഥാനത്ത്‌നിന്ന് താന്‍ ബല്‍റാമിനോട് തിരുത്താന്‍ പറയുകയാണ്” – സരോജിനി ബാലാനന്ദന്‍ പറഞ്ഞു.