അല്‍ഖ്വയ്ദ, സവാഹിരി അനുകൂലികള്‍; മുസ്ലിം സമൂഹത്തിന് എതിരെ ന്യൂസ് 18; അംബാനി ചാനലിന് പിഴയിട്ട് എന്‍.ബി.ഡി.എസ്.എ

കര്‍ണാടകയിലെ അടുത്തിടെ നടന്ന ഹിജാബ് വിഷയത്തില്‍ രാജ്യത്തെ മുസ്ലീം സമുദായത്തെ ഒന്നടങ്കം അപമാനിച്ച റിലയന്‍സ് ഗ്രൂപ്പിന്റെ ന്യൂസ് ചാനലായ ന്യൂസ് 18ന് പിഴ ചുമത്തി. ഹിജാബ് വിഷയം റിപ്പോര്‍ട്ട് ചെയ്തതില്‍ സാമുദായിക നിറം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റിയാണ് ചാനലിന് പിഴയിട്ടത്. 50,000 രൂപ ചാനല്‍ അടയ്ക്കണമെന്നാണ് അഥോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടത്തിയ ഹിജാബ് നിരോധനത്തെ എതിര്‍ത്തവരെ അല്‍ഖ്വയ്ദ, സവാഹിരി അനുകൂലികള്‍ എന്നിങ്ങനെ വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് നടപടി. ന്യൂസ് 18ലെ വാര്‍ത്താ അവതാരകനായ അമന്‍ ചോപ്ര അനാദരവോടെ പെരുമാറിയെന്നും ധാര്‍മികത പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ബിഡിഎസ്എ പിഴ ചുമത്തിയത്.

2022 ഏപ്രിലിലാണ് നടപടിക്ക് ആസ്പദമായ ചര്‍ച്ചകള്‍ ന്യൂസ് 18 ചാനല്‍ സംപ്രേഷണം ചെയ്തത്. കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ ഹിജാബ് ധരിക്കുന്നതിനുള്ള അവകാശത്തെ അനുകൂലിക്കുന്ന പാനലിസ്റ്റുകളെ ഭീകര നേതാവ് സവാഹിരിയുമായി ബന്ധപ്പെടുത്തി അവതാരകന്‍ സംസാരിച്ചു.

പാനലിസ്റ്റുകളെ ‘സവാഹിരി സംഘങ്ങള്‍’, ‘സവാഹിരി അംബാസഡര്‍’ എന്നിങ്ങനെ മുദ്രകുത്തിയതായും എന്‍ബിഡിഎസ്എ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വാര്‍ത്താ ചാനലുകളുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ സംസാരിക്കുന്ന ടെക് എത്തിക്സ് പ്രൊഫഷണല്‍ ഇന്ദ്രജിത്ത് ഘോര്‍പഡെ എപ്രില്‍ 10ന് നല്‍കിയ പരാതിയിലാണ് സുപ്രധാന ഉത്തരവ് ഉണ്ടായിരിക്കുന്നത്.

വാര്‍ത്താ അവതാരകന്‍ അമന്‍ ചോപ്ര മുസ്്ലിം വിദ്യാര്‍ത്ഥികളെ ‘ഹിജാബി ഗാങ്’, ‘ഹിജാബ്വാലി ഗസ്വ ഗാങ്’ എന്ന് വിളിച്ച് ആക്ഷേപിച്ചതായും കണ്ടെത്തി. ഇത്തരം വിഷയം സംസാരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും എന്‍ബിഡിഎസ്എ ചാനലിന് മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18 ഇന്ത്യ നെറ്റ്‌വര്‍ക്കിന്റെ 53.21 ശതമാനം ഓഹരികളും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കൈവശമാണുള്ളത്.