അതിസമ്പന്നർക്ക് കോവിഡ് നികുതി; ബജറ്റിൽ പ്രഖ്യാപനം ഉണ്ടായേക്കും

മഹാമാരി സൃഷ്ടിച്ച ആഘാതം മറികടക്കാൻ കോവിഡ് നികുതി/സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. അതിസമ്പന്നർക്കാകും നികുതി ചുമത്തുക. ഫെബ്രുവരി ഒന്നിലെ ബജറ്റിൽ നികുതി പ്രഖ്യാപിച്ചേക്കും .

കോവിഡ് കൺസപ്ഷൻ ടാക്‌സ്/സെസ് എന്ന പേരിലാകും നികുതി. രാജ്യത്തെ 5-10 ശതമാനം സമ്പന്നരെയാണ് നികുതി നേരിട്ടു ബാധിക്കുക. കോവിഡ് മഹാമാരി മൂലം രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥ വൻതോതിൽ വർധിച്ചതായാണ് പീപ്പിൾസ് റിസർച്ച് ഓൺ ഇന്ത്യൻ കൺസ്യൂമർ എകണോമി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പഠനത്തിൽ പറയുന്നത്.

അഞ്ചു വർഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ വാർഷിക വരുമാനത്തിൽ 53 ശതമാനം ഇടിവാണുണ്ടായത്. അതേസമയം, 20 ശതമാനം ധനികരുടെ വാർഷിക വരുമാനത്തിൽ 39 ശതമാനം വർധനയുമുണ്ടായെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

വാർഷിക വരുമാനം മുപ്പത് ലക്ഷത്തിൽ കൂടുതലുള്ളവർക്ക് ഒരു ശതമാനം സൂപ്പർ റിച്ച് ടാക്‌സ് 1950 മുതൽ 2015 വരെ നിലവിലുണ്ടായിരുന്നു. 2015 ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ഇതെടുത്തു കളഞ്ഞത്. 2013-14 സാമ്പത്തിക വർഷം 1008 കോടി മാത്രമേ ഈയിനത്തിൽ ലഭിച്ചുള്ളൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാറിന്റെ നടപടി. എന്നാൽ ഒരു കോടിക്ക് മുകളിൽ സമ്പാദിക്കുന്നവർക്ക് രണ്ടു ശതമാനം സൂപ്പർ റിച്ച് സർചാർജ് ജെയ്റ്റ്‌ലി അവതരിപ്പിച്ചിരുന്നു.