സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; ബി.ജെ.പിയുടെ അധ്യാപക സംഘടന നേതാവ് റിമാന്‍ഡില്‍

രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി അധ്യാപകസംഘടന നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന സെക്രട്ടറിയും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വളയന്‍ചിറങ്ങര മുണ്ടയ്ക്കല്‍ എം ശങ്കറിനെയാണ് (37) കോടതി റിമാന്‍ഡ് ചെയ്തത്.

പ്രധാന അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് പൊലീസ് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് പ്രതിയായ ശങ്കര്‍ ഒളിവില്‍ പോയി. ആഭ്യന്തര അന്വേഷണം നടത്തി സ്‌കൂള്‍ അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

മറ്റു ചില വിദ്യാര്‍ഥികളെയും പ്രതി ഉപദ്രവിച്ചതായി ആക്ഷേപമുണ്ട്. എന്നാല്‍, അവര്‍ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കാതിരിക്കാന്‍ ബിജെപി-ആര്‍എസ്എസ് പ്രാദേശിക നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് വിവരം. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more

സ്‌കൂളില്‍നിന്ന് ശങ്കറിന്റെ അതിക്രമത്തിന് ഇരയായ വിദ്യാര്‍ഥിനി കൂട്ടുകാരികളോടൊപ്പം പ്രധാനാധ്യാപകനോടാണ് വിവരം പറഞ്ഞത്. പ്രധാനാധ്യാപകന്‍ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിക്കുകയും. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇന്നലെയാണ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.