മ്യാൻമറിലെ സൈനിക നടപടിയെക്കുറിച്ചു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഒറ്റമാസം കൊല്ലപ്പെട്ടത് 6700 രോഹിൻഗ്യകൾ

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തു സൈനിക ഇടപെടൽ നടന്ന ആദ്യമാസം തന്നെ 6700 രോഹിൻഗ്യകൾ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സി (എംഎസ്എഫ്) ന്റെ നിഗമനം. അഞ്ചുവയസ്സിൽ താഴെയുള്ള 730 കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സംഘടന നടത്തിയ സർവേയിൽ കണ്ടെത്തി.

ഇതാദ്യമായാണു റാഖൈനിൽ കൊല്ലപ്പെട്ടവരുടെ കണക്കു പുറത്തുവരുന്നത്. നാനൂറുപേർ കൊല്ലപ്പെട്ടതായാണ് ഇതുവരെ സൈന്യം സമ്മതിച്ചിരുന്നത്. സൈനിക പോസ്റ്റുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു തിരിച്ചടിയായി കഴിഞ്ഞ ഓഗസ്റ്റ് 25ന് ആണു രോഹിൻഗ്യകളുടെ കേന്ദ്രമായിരുന്ന റാഖൈനിൽ സൈനിക നടപടി തുടങ്ങിയത്. ആയിരക്കണക്കിനു ഗ്രാമങ്ങൾ ചുട്ടെരിച്ച സൈനികർ, നൂറുകണക്കിനു പേരെ വെടിവച്ചുകൊന്നു. അതു കഴിഞ്ഞുള്ള രണ്ടാഴ്ചയ്ക്കിടെ തന്നെ മ്യാൻമറിൽനിന്നു ബംഗ്ലദേശിലേക്കു പലായനം ചെയ്തത് ഒരുലക്ഷം രോഹിൻഗ്യകളാണ്.

മൂന്നുമാസംകൊണ്ട് അഭയാർഥികളുടെ എണ്ണം 6.2 ലക്ഷമായി ഉയർന്നു. 69 ശതമാനം പേരും കൊല്ലപ്പെട്ടതു വെടിയേറ്റാണ്. വീടിനു സൈന്യം തീവച്ചതോടെ ഉള്ളിൽ വെന്തെരിഞ്ഞാണ് ഒൻപതു ശതമാനം പേരുടെ അന്ത്യം. അഞ്ചുശതമാനം പേർ സൈന്യത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ടു. ന്യൂനപക്ഷമായ രോഹിൻഗ്യ മുസ്‌ലിംകളുടെ വംശീയ ഉന്മൂലനം നടന്നുവെന്ന ഐക്യരാഷ്ട്ര സംഘടനയുടെയും യുഎസിന്റെയും ആരോപണത്തെ സാധൂകരിക്കുന്നതാണു സർവേ. ബംഗ്ലദേശിലെ അഭയാർഥി ക്യാംപുകളിൽ ആറുതവണ നടത്തിയ സർവേയിലൂടെ 11,426 രോഹിൻഗ്യകളിൽനിന്നു സംഘടന വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ടിനോടു മ്യാൻമർ സർക്കാർ പ്രതികരിച്ചിട്ടില്ല.