മണിയന്‍പിള്ള രാജു തിരിഞ്ഞ് നോക്കിയപ്പോള്‍ ബൈക്കുമില്ല, പ്രിയനുമില്ല.. വിചിത്രമായ മറവികളാണ്: ശ്രീനിവാസന്‍ പറഞ്ഞത്

വിചിത്രമായ ഓര്‍മ്മയും മറവികളുമുള്ള ആളാണ് പ്രിയദര്‍ശന്‍ എന്ന് ശ്രീനിവാസന്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. മണിയന്‍പിള്ള രാജുവും നെടുമുടി വേണുവും ഒക്കെ പ്രിയദര്‍ശന്റെ മറവിക്ക് ഇരകളായിട്ടുണ്ട് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ഈ സംഭവങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

ഒരിക്കല്‍ പ്രിയദര്‍ശനും മണിയന്‍പിള്ള രാജുവും കൂടി എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയി. ബൈക്കിലായിരുന്നു ഇവരുടെ യാത്ര. പ്രിയനാണ് ബൈക്ക് ഓടിക്കുന്നത്. ഏകദേശം കായംകുളം എത്തിയപ്പോള്‍ പ്രിയന്‍ നാരങ്ങ വെള്ളം കുടിക്കാമെന്ന് പറഞ്ഞു. അങ്ങനെ രണ്ട് പേരും കൂടി ഒരു പെട്ടിക്കടയുടെ മുന്നില്‍ നിര്‍ത്തി ഇറങ്ങി.

നാരങ്ങ വെള്ളം ഓര്‍ഡര്‍ ചെയ്തു. കടയുടെ മുന്നില്‍ തൂക്കിയിട്ട മാഗസിനൊക്കെ വായിച്ച് കൊണ്ടാണ് രാജു വെള്ളം കുടിക്കുന്നത്. അത് കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ബൈക്കുമില്ല, പ്രിയനുമില്ല. ആള്‍ സ്ഥലം വിട്ട് പോയി. പ്രിയന്‍ ചിലപ്പോള്‍ കൂടെ രാജു ഉണ്ടായിരുന്നത് മറന്ന് പോയിട്ടുണ്ടാവും.

ഒടുവില്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് രാജു അന്ന് തിരുവനന്തപുരത്ത് എത്തുന്നത്. നെടുമുടി വേണുവും ഇതിന് ഇരയായിട്ടുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എറണാകുളത്ത് എത്തിയ നെടുമുടി വേണു ഒരു ഹോട്ടലില്‍ താമസിക്കുകയാണ്. ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ പ്രിയന്‍ ഹോട്ടലിലേക്ക് വന്നു.

അന്ന് രാത്രി പ്രിയന് മൈസൂരിലേക്ക് ചിത്രീകരണ ആവശ്യത്തിനായി പോകണം. മൈസൂരിലെ ഏതോ ഉള്‍പ്രദേശത്താണ് ഷൂട്ടിംഗ്. എന്തായാലും രാത്രി പോവണ്ട, രാവിലെ പോകാമെന്ന് തീരുമാനിച്ചു. പ്രിയന്‍ അവിടെ കിടന്ന് രാവിലെ എഴുന്നേറ്റ് പോയി. നെടുമുടി അവിടെയുള്ള ഷൂട്ടിംഗിനും പോയി.

തിരിച്ച് വന്ന് നോക്കുമ്പോള്‍ നെടുമുടിയുടെ ബാഗുകളൊന്നും റൂമില്‍ ഇല്ല. അതെല്ലാം പോയി. കൗണ്ടറിലൊക്കെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പ്രിയന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് സ്വന്തം ബാഗ് ആണെന്ന് കരുതി അദ്ദേഹം എടുത്തതാണോ, അതോ ഏതെങ്കിലും പയ്യന്മാരെ കൊണ്ട് ബാഗ് എടുപ്പിച്ച കൂട്ടത്തില്‍പ്പെട്ട് പോയതാണോന്നും അറിയില്ല.

അഞ്ചാറ് ദിവസത്തിന് ശേഷമാണ് സത്യം പുറത്ത് വരുന്നത്. പെട്ടിയൊക്കെ തുറന്ന് നോക്കിയതിന് ശേഷം ഇത് തന്റെയല്ല, നെടുമുടിയുടെ ആണെന്ന് ബോധം വന്നപ്പോഴാണ് അദ്ദേഹത്തെ എങ്ങനെയോ വിളിച്ച് കാര്യം പ്രിയന്‍ അറിയിച്ചത്. അങ്ങനെയുള്ള വിചിത്രമായ മറവികളാണ് പ്രിയദര്‍ശനുള്ളത് എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.