'തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ഞാന്‍ മുറിയിലേക്ക് ഒതുങ്ങിപ്പോയി, 23 വയസുള്ള ഒരു കുട്ടിയുടെ തീരുമാനം മാത്രമായിരുന്നു എന്റെ വിവാഹം'; ആന്‍ അഗസ്റ്റിന്‍ പറഞ്ഞത്...

ഒരുപാട് ഹിറ്റ് സിനിമകള്‍ ഇല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ മനസില്‍ ഒരിടം നടി ആന്‍ അഗസ്റ്റിന്‍ നേടിയിരുന്നു. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ആദ്യ ചിത്രം താരത്തിന്റെ കരിയര്‍ ബെസ്റ്റ് ആണ്. ആന്‍ അഗസ്റ്റിന്റെ മുന്‍ഭര്‍ത്താവായ ജോമോന്‍ ടി. ജോണ്‍ വീണ്ടും വിവാഹിതനായതോടെ വേര്‍പിരിയലിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

തന്റെ വിവാഹം 23 വയസുള്ള ഒരു കുട്ടിയുടെ അപക്വമായ തീരുമാനമായിരുന്നു എന്നായിരുന്നു ആന്‍ മുമ്പൊരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. രണ്ടു വര്‍ഷത്തെ പ്രണയത്തെ തുടര്‍ന്ന് 2014ല്‍ ആയിരുന്നു ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിന്റെയും ആനിന്റെയും വിവാഹം.

3 വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. ”ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല.”

”എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു, ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ.”

”ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ച് ബാംഗ്ലൂരിലേക്ക് പോന്നു. മിരമാര്‍ തുടങ്ങി. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അദ്ധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു” എന്നായിരുന്നു ആന്‍ അഗസ്റ്റിന്‍ പറഞ്ഞത്.