ബോധപൂര്‍വ്വം പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് അദ്ദേഹം ഒഴിവാക്കി, പിന്നീട് ഞാന്‍ വിളിക്കുന്നത് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി; ജയറാമുമായുള്ള പിണക്കത്തെ കുറിച്ച് രാജസേനന്‍

മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ ടീം. പതിനാറ് ചിത്രങ്ങളാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ മോളിവുഡില്‍ റിലീസ് ചെയ്തത്.
അതേസമയം ഇരുവരും തമ്മില്‍ പിണക്കത്തിലാണ് എന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുളള കാരണങ്ങളാണ് ഇരുവരും പിരിഞ്ഞതിനെ കുറിച്ച് പുറത്തുവന്നത്. ജയറാമുമായുളള അകല്‍ച്ചയെ കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജസേനന്‍ മനസുതുറന്നത് ഇങ്ങനെയാണ്

ജയറാമുമായി അകല്‍ച്ചയുണ്ടായതിന് കാരണം എന്താണെന്ന് തനിക്കും അറിയില്ല ജയറാമിനും അറിയില്ലെന്ന് രാജസേനന്‍ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കില്‍ പിണങ്ങിയത് എന്തിനാണെന്ന് അറിയണം. എന്നാല്‍ അങ്ങനെയൊന്നും ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഒകെയാണ് സംസാരിച്ചത്.

ജയറാമിന്റെ കോള്‍ വന്നാള്‍ മക്കള്‍ പറയും ഇനി കുറെ നേരത്തേക്ക് അച്ഛനെ നോക്കെണ്ടാന്ന്. അപ്പോ അങ്ങനെ ഉളള ഒരു സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. പല കാര്യങ്ങളും സംസാരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ വിളിക്കുന്നത് ജയറാമിന് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോള്‍ ഷോട്ടിലാണ്, തിരിച്ചുവിളിക്കാം എന്നൊക്കെ പറയും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.

പന്ത്രണ്ട് പതിമൂന്ന് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് കാണാത്തതും വിളിക്കാത്തതുമായ ദിവസങ്ങള്‍ കുറവാണ് എന്നും രാജസേനന്‍ പറയുന്നു. എന്നോട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചാനലിലൂടെയൊക്കെ ജയറാമിന് പറയാമായിരുന്നു. എന്നാല്‍ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂര്‍വ്വം പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കും. അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.