പ്രശസ്തനായപ്പോള്‍ എന്നെ വേണ്ട, പരസ്ത്രീ ബന്ധം; ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; സോമദാസിന് എതിരെ മുന്‍ഭാര്യ, വീഡിയോ

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ സോമദാസിനെതിരെ മുന്‍ഭാര്യ രംഗത്ത്. ദിവസങ്ങള്‍ക്ക് മുമ്പ് സോമദാസ് നടത്തിയ ആരോപണത്തിന് മറുപടിയുമായിട്ടാണ് മുന്‍ഭാര്യ സൂര്യ ഫെയ്‌സ്ബുക്കിലെത്തിയത്. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താന്‍ രണ്ടു പെണ്‍മക്കളെയും ഭാര്യയില്‍ നിന്നും വാങ്ങുകയായിരുന്നുവെന്ന് സോമദാസ് പറഞ്ഞു.

സൂര്യ പറയുന്നത് ഇങ്ങനെ: “റിയാലിറ്റി ഷോയിലൂടെ എന്റെ മുന്‍ ഭര്‍ത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്കു വാങ്ങി എന്നാണ്. ഏതെങ്കിലും ഒരു അമ്മയ്ക്ക് പറ്റുമോ സ്വന്തം മക്കളെ പണത്തിനു വില്‍ക്കാന്‍? നായയോ പൂച്ചയോ ആണെങ്കില്‍ പറയുന്നതിനൊരു അര്‍ത്ഥമുണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല.
ചാനലില്‍ പാടി പ്രശസ്തനായപ്പോള്‍ സോമദാസിന് ഒരുപാട് ആരാധകര്‍ ഉണ്ടായി. അതോടെ സ്വഭാവം ആകെ മാറി. എന്നോട് അടുപ്പം കുറഞ്ഞു. മറ്റു പല സ്ത്രീകളുമായി അടുപ്പം വെച്ചു പുലര്‍ത്താന്‍ തുടങ്ങി.

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ച് അയച്ചത് ഞാനായിരുന്നു. എന്നാല്‍ വിവാഹിതനാണെന്നു മറച്ചു വെച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. ഒരിക്കല്‍ പോലും എന്നെക്കുറിച്ച് അവിടെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹം കഴിച്ചത് പ്രേക്ഷകര്‍ അറിഞ്ഞാല്‍ വോട്ട് കുറയും എന്നാണ് അന്നു പറഞ്ഞ ന്യായീകരണം.

സോമദാസ് അഞ്ചു വര്‍ഷം അമേരിക്കയില്‍ ആയിരുന്നുവെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇതു കള്ളമാണ്. രണ്ടര വര്‍ഷം മാത്രമാണ് അവിടെ താമസിച്ചത്. അഞ്ചു വര്‍ഷം അമേരിക്കയില്‍ നിന്നയാള്‍ക്ക് എങ്ങനെ രണ്ടര വയസിന്റെ വ്യത്യാസത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടാകും? 2013-ലാണ് അമേരിക്കയില്‍ നിന്നും സോമു നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് ഞാന്‍ അടുത്തുള്ള ക്ഷേത്രത്തില്‍ മക്കളെയും കൂട്ടി ഉത്സവത്തിനു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അനുവദിച്ചില്ല. പിന്നീട് ഒരുപാട് നിര്‍ബന്ധിച്ച ശേഷമാണ് സമ്മതിച്ചത്.

അങ്ങനെ എന്റെ വീട്ടില്‍ നിന്നും അമ്മയും അച്ഛനും കൂട്ടിക്കൊണ്ടു പോകാന്‍ എത്തി. ആ സമയത്ത് സോമുവിന്റെ മാതാപിതാക്കള്‍ എന്നോടു കലഹിച്ചു. ആ വീട്ടില്‍ നിന്നു പോയാല്‍ പിന്നെ തിരിച്ചങ്ങോട്ട് ചെല്ലരുതെന്ന് പറഞ്ഞ് വലിയ ബഹളമുണ്ടാക്കി. അന്ന് സോമു എനിക്കനുകൂലമായി ഒരു വാക്കു പോലും പറഞ്ഞില്ല. അവരുടെ വാക്ക് ധിക്കരിച്ച് ഞാന്‍ അന്ന് വീട്ടിലേക്കു പോയി. മൂത്ത മകള്‍ അച്ഛനൊപ്പം നില്‍ക്കുകയാണെന്ന് പറഞ്ഞതു കൊണ്ട് ഇളയ കുട്ടിയെ ഞാന്‍ വീട്ടിലേക്കു കൊണ്ടു പോയി.

വീട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ സോമദാസ് വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. ഈ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചപ്പോള്‍ അമ്മയെ പോലെ തന്നെ അച്ഛനും കുഞ്ഞിന്റെ മേല്‍ അധികാരമുണ്ടെന്നും കുറച്ചു ദിവസം കുഞ്ഞ് അച്ഛനൊപ്പം നില്‍ക്കട്ടെയെന്നും അവര്‍ മറുപടി നല്‍കി. അതിനു ശേഷം രണ്ട് മക്കളും സോമദാസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെയാണ് കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങി വിട്ടു നല്‍കി എന്നയാള്‍ പറയുന്നത്. സൂര്യ പറയുന്നു.