എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

മലയാളത്തിലെ വാര്‍ത്ത ചാനലുകള്‍ തമ്മിലുള്ള കിടമത്സരത്തില്‍ കൊമ്പ്‌കോര്‍ക്കാന്‍ പുതിയൊരു ചാനല്‍ കൂടി രംഗത്തെത്തുന്നു.  ന്യൂസ് തമിഴ് 24*7 എന്ന ചാനലിന്റെ ഉടമസ്ഥതയിലുള്ള മലയാളം വാര്‍ത്ത ചാനലാണ് പുതിതായി കേരളത്തില്‍ സംപ്രേഷണം തുടങ്ങുന്നത്. ഈ മാസം 29ന് കൊച്ചിയില്‍ നിന്നും ന്യൂസ് മലയാളം 24*7 എന്നി പേരിട്ടിരിക്കുന്ന ചാനല്‍ ലൈവാകും. മംഗളം ചാനലിന്റെ സിഇഒ ആയിരുന്ന അജിത് കുമാര്‍ അജന്താലയം സിഇഒയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംപി ബഷീര്‍ ചാനലിന്റെ എഡിറ്ററുമാണ്.

മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ 2003ല്‍ തുടങ്ങിയപ്പോള്‍ സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്നു എംപി ബഷീര്‍. 2010 മുതല്‍ 2014 വരെ ഇന്ത്യാവിഷന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കേരളത്തിലെ ഡിജിറ്റല്‍ മാധ്യമരംഗത്തെ ആദ്യകാല സ്വതന്ത്രസംരഭങ്ങളിലൊന്നായ സൗത്ത് ലൈവിന്റെ സഹസ്ഥാപകനും എഡിറ്ററുമായിരുന്നു അദ്ദേഹം.

മൂന്നാറിലെ ഭൂമി കയ്യേറ്റം, ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സി പി ഐ എമ്മിലെ വിഭാഗീയത, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍, ടൈറ്റാനിയം അഴിമതിക്കേസ്, കേരളത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടന്ന മരുന്ന് പരീക്ഷണങ്ങള്‍ തുടങ്ങിയ സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ബഷീര്‍.

ഇന്ത്യാവിഷനിലായിരുന്ന കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേസ്സുമായി ബന്ധപ്പെട്ട എം.പി ബഷീറിന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സംഭവിച്ചിരുന്നു. ഒടുവില്‍ കേസ്സില്‍ കുറ്റാരോപിതനായ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നിരുന്നു. ഇന്ത്യാവിഷന് പുറമെ കൈരളി ടിവി, ഡെക്കാന്‍ ഹെറാള്‍ഡ്, യുഎന്‍ഐ, മാധ്യമം, റിപ്പോര്‍ട്ടര്‍ ടിവിഎന്നിവിടങ്ങളില്‍ അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചാനല്‍ സംപ്രേക്ഷണത്തിന് മുമ്പ് മലയാളം വാര്‍ത്ത ചാനല്‍ രംഗത്ത് മാധ്യമപ്രവര്‍ത്തകരുടെ കൂടുവിട്ട് കൂടുമാറ്റം തുടങ്ങി കഴിഞ്ഞു. ഇതിന് മുമ്പ് ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുള്ള 24 ന്യൂസ് ചാനല്‍ എത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ വലിയൊരു ചാനല്‍ മാറ്റം ആരംഭിച്ചത്.

മലയാളത്തില്‍ സംപ്രേക്ഷണം ആരംഭിച്ച് ഇടയ്ക്ക് വച്ച് നിര്‍ത്തിയ രാജ് ടിവിയില്‍ നിന്നും സംപ്രേക്ഷണം അനന്തമായി നീളുന്ന ഫോര്‍ത്ത് ചാനലില്‍ നിന്നുമാണ് കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് മലയാളം 24*7 എന്ന ചാനലിലേക്ക് എത്തിയിരിക്കുന്നത്.

ട്രൂ കോപ്പി തിങ്കിന്റെ സി ഇ ഓ ആന്‍ഡ് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു ടിഎം ഹര്‍ഷന്‍. ദ മലബാര്‍ ജേര്‍ണലിന്റെ എഡിറ്ററായിരുന്നു സനീഷ് ഇളയിടത്ത് എന്നിവരാണ് ചാനലിന്റെ ന്യൂസ് ഡയറക്ടര്‍മാര്‍.

കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍, 24 ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു ടിഎം ഹര്‍ഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. 24 ന്യൂസിന്റെ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയിരിക്കെ 2021 ഫെബ്രുവരിയില്‍ ചാനലില്‍ നിന്നും രാജിവെച്ചു. എഡിറ്റോറിയല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു വിവരം. അതിന് ശേഷമാണ് ട്രൂ കോപ്പി തിങ്കിലേക്ക് എത്തുന്നത്.

മംഗളം, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങിലൂടെ മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് സനീഷ് ഇളയിടത്ത്. ഇന്ത്യാ വിഷനിലൂടെയാണ് ടെലിവിഷന്‍ ജേര്‍ണലിസത്തിലേക്ക് എത്തുന്നത്. പിന്നീട് ഇന്ത്യാവിഷന്‍ വിട്ട അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍, ന്യൂസ് 18 മലയാളം തുടങ്ങിയ ചാനലുകളുടെ മുഖമായി മാറി. 2022 ന്റെ തുടക്ക കാലത്താണ് സനീഷ് ന്യൂസ് 18 മലയാളത്തില്‍ നിന്നും രാജിവെക്കുന്നത്. കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് മലയാളം 24*7 ചാനലിലേക്ക് എത്തിയതോടെ മറ്റു വാര്‍ത്ത ചാനലുകളും പുതിയ ട്രെയിനി മാധ്യമ പ്രവര്‍ത്തകരുടെ അപേക്ഷകള്‍ വിളിച്ചിട്ടുണ്ട്.

മലയാളം വാര്‍ത്ത ചാനലുകളെ പ്രേക്ഷകള്‍ ഒന്നടങ്കം കൈവിടുമ്പോഴാണ് പുതിയ ചാനല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്നും ശ്രദ്ധേയമാണ്. മലയാളം വാര്‍ത്ത ചാനലുകള്‍ ബാര്‍ക്ക് പോയിന്റില്‍ നൂറില്‍ താഴെ മാത്രമാണ്. എന്നാലും ഏഷ്യാനെറ്റ് ന്യൂസ് കുത്തകയായി നിലനിറത്തുന്ന ഒന്നാം സ്ഥാനം മറികടക്കാന്‍ മറ്റൊരു ചാനലിനും ഇതുവരെ സാധിച്ചിട്ടില്ല. ചാനല്‍ റേറ്റിങ്ങ് യുദ്ധത്തില്‍ 24 ന്യൂസ് രണ്ടാമതും മമനോരമ ന്യൂസ് മൂന്നാമതും മാതൃഭൂമി നാലാമതും ജനം ടിവി അഞ്ചാമതും കൈരളി ന്യൂസ് ആറാമതുമാണ്. പുതിയ സങ്കേതിക വിദ്യയോടെ അടുത്തിടെ വീണ്ടും സംപ്രക്ഷണം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇതുവരെ ബാര്‍ക്കില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ടിആര്‍പി റേറ്റിങ്ങില്‍ റിപ്പോര്‍ട്ടര്‍ ടിവി ഏഴാമതാണ്.