'നഗ്നയാക്കപ്പെട്ട എന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭയന്നു, കൊല്ലപ്പെടും എന്നാണ് കരുതിയത്, പക്ഷെ..'; മോഷണത്തിന് ഇരയാക്കിയ പ്രതിക്ക് മാപ്പ് നല്‍കി കിം കദാര്‍ഷിയന്‍

തന്നെ മോഷണത്തിന് ഇരയാക്കിയ പ്രധാന പ്രതിക്ക് മാപ്പ് നല്‍കി അമേരിക്കന്‍ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കര്‍ദാഷിയാന്‍. കോടതിയില്‍ നേരിട്ടെത്തി കിം കദാര്‍ഷിയന്‍ ജഡ്ജിക്ക് മൊഴി നല്‍കി. 2016ല്‍ ഫ്രാന്‍സിലെ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കിം കൊള്ളയടിക്കപ്പെട്ടത്. താന്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നും മരിക്കുമെന്നും ഭയന്നിരുന്നു എന്നാണ് കിം പറയുന്നത്.

10 മില്യണ്‍ ഡോളറിന്റെ ആഭരണങ്ങള്‍ (ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) ആണ് അന്ന് അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് മോഷണം പോയത്. മുന്‍ഭര്‍ത്താവ് കാന്യേ വെസ്റ്റ് നല്‍കിയ 4 മില്യണ്‍ ഡോളര്‍ വില വരുന്ന (ഏകദേശം 33 കോടി രൂപ) വജ്ര മോതിരവും മോഷ്ടിക്കപ്പെട്ടിരുന്നു.

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ പുറത്ത് ആരോ നടക്കുന്നതായി തോന്നി. പൊലീസ് യൂണിഫോമിലുള്ള പുരുഷന്മാരും കൈവിലങ്ങിട്ട നിലയില്‍ മറ്റൊരാളും അകത്തേക്ക് വന്നു. കൈവിലങ്ങിട്ടിരുന്നയാള്‍ ഹോട്ടലിന്റെ ഒന്നാം നിലയിലെ സഹായി ആയിരുന്നു. അയാളും തന്നെപ്പോലെ അക്രമികളുടെ ഇരയായിരുന്നു.

കൊള്ളക്കാര്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ട് മോതിരം ചോദിച്ചു. ഒരാള്‍ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി. മറ്റൊരാള്‍ വായിലും കൈകളിലും ടേപ്പ് ചുറ്റി. അയാള്‍ കാലുകള്‍ പിടിച്ചുവലിച്ചു. നഗ്നയാക്കപ്പെട്ട താന്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ പോകുകയാണെന്ന് ഭയന്നു. പുറത്തുപോയ സഹോദരി കോര്‍ട്ട്‌നി തിരിച്ചു വരുമ്പോള്‍ തന്റെ മൃതദേഹം കാണുമോ എന്നും ഭയന്നു.

ഞാന്‍ ശരിക്കും മരിക്കുമെന്ന് കരുതിയിരുന്നു. ആഭരണങ്ങള്‍ എടുത്തശേഷം അവര്‍ തന്നെ ബാത്ത്‌റൂമില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെ വച്ച് ബന്ധിച്ചിരുന്ന ടേപ്പുകള്‍ നീക്കം ചെയ്തു. താഴത്തെ നിലയിലുണ്ടായിരുന്ന സ്‌റ്റൈലിസ്റ്റിനെ വിവരമറിയിച്ച ശേഷം പുറത്തൊരിടത്ത് ഒളിക്കുകയായിരുന്നു എന്നാണ് കിം കദാര്‍ഷിയന്‍ മൊഴി നല്‍കിയത്.