ജമ്മു കാശ്മീര്‍ സ്വദേശിയായ ബിഗ് ബോസ് മത്സരാര്‍ത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് നടന്‍, രോഷാകുലരായി ആരാധകര്‍

ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2006 ലാണ് ഷോ ആദ്യമായി ആരംഭിക്കുന്നത്. ഹിന്ദിയില്‍ ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബോളിവുഡില്‍ ആരംഭിച്ച ഷോ പിന്നീട് ഇന്ത്യയിലെ മറ്റു ഭാഷകളിലും തുടങ്ങുകയായിരുന്നു. നടന്‍ അര്‍ഷാദ് വര്‍ഷി ആയിരുന്നു ആദ്യം ഷോ അവതരിപ്പിച്ചത്. പിന്നീട് ശില്‍പ ഷെട്ടി, അമിതാഭ് ബച്ചന്‍ എന്നിവരും ഷോ അവതരിപ്പിച്ചിരുന്നു നിലവില്‍ സല്‍മാന്‍ഖാനാണ് ബിഗ്‌ബോസ് അവതരിപ്പിക്കുന്നത്.

ബിഗ്‌ബോസ് സീസണ്‍ 15ലെ ഓരോ മത്സരാര്‍ത്ഥിയും സ്വന്തം വ്യക്തിത്വം കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ സീരിയല്‍ നടനായ സിംബാ നാഗ്പാലും ജമ്മുകാശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ഉമര്‍ റിയാസും തമ്മിലുള്ള തര്‍ക്കമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുന്നത്.

സിംബ ഉമറിനെ തീവ്രവാദിയെന്ന് വിളിക്കുകയും സുറുമയെഴുതിയതിന് പരിഹസിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സിംബ തന്നെ ഇത്തരത്തില്‍ പരിഹസിച്ചുവെന്ന് മത്സരാര്‍ത്ഥികളിലൊരാളോട് ഉമര്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ആരാധകരെ രോഷാകുലരാക്കി. സിംബയെ മത്സരത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുന്നയിക്കുന്ന ഹാഷ്ടാഗ് കാമ്പെയിനുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. .

ബിഗ് ബോസ് 15 ഏറ്റവും പുതിയ ലൈവ് ഫീഡില്‍ സിംബ നാഗ്പാല്‍ മോശമായി പെരുമാറുന്നത്  കണ്ട് കാഴ്ചക്കാര്‍ ഞെട്ടിയെന്നാണ് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തത്.