'മോഷ്ടിക്കാന്‍ നീയാരാ മധുവോ?'; വിവാദ പരാമര്‍ശവുമായി അഖില്‍ മാരാര്‍, വിമര്‍ശനം

ദേശീയതലത്തില്‍ ചര്‍ച്ചയായ കേസാണ് അട്ടപ്പാടി മധു കൊലപാതകക്കേസ്. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. മധുവിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ പ്രതിഷേധം.

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ടാസ്‌കിനിടയിലാണ് അഖിലിന്റെ വിവാദ പരാമര്‍ശം. സിനിമയിലെ പ്രശസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടാസ്‌ക് കഴിഞ്ഞ ദിവസം ഷോയില്‍ നടന്നിരുന്നു. മീശമാധവന്റെ വേഷം കെട്ടി ആയിരുന്നു നടന്‍ സാഗര്‍ സൂര്യ ഷോയില്‍ എത്തിയത്.

”നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്. നീയാരാ മധുവോ? ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും” എന്നായിരുന്നു അഖില്‍ തമാശയായി പറഞ്ഞത്. ഇത് കേട്ട് ചില മത്സരാര്‍ത്ഥികള്‍ ചിരിക്കുന്നുമുണ്ട്.

വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അഖിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. നിരവധി പേരാണ് അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരുമെന്ന പറച്ചിലില്‍ അയാളുടെ രാഷ്ട്രീയം ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം, ഏപ്രില്‍ 5ന് ആണ് മധു വധക്കേസില്‍ വിധി പറഞ്ഞത്. ഒന്നു മുതല്‍ പതിനഞ്ച് വരെയുള്ള പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയുമാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി വിധിച്ചത്. ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈന് ഒരു ലക്ഷം രൂപ പിഴയും മറ്റു പ്രതികള്‍ക്ക് ഒരുലക്ഷത്തി പതിനെട്ടായിരം രൂപയുമാണ് പിഴ.