'പെരിയണ്ണ'യെ കാണാൻ ഒടുവിൽ സൂര്യ എത്തി; വികാരാധീനനായി താരം; വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമ- രാഷ്ട്രീയ രംഗത്തെ ഒരു വലിയ വേർപാടായിരുന്നു നടനും രാഷ്ട്രീയ നേതാവുമായ ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗം. സാധാരണക്കാരും സാംസകാരിക- രാഷ്ട്രീയ രംഗത്തിലെയുമടക്കം നിരവധി പേരാണ് വിജയകാന്തിന് അന്തിമോപചാരമർപ്പിക്കാൻ ചെന്നൈയിൽ എത്തിച്ചേർന്നത്. തെന്നിന്ത്യൻ സൂപ്പർ താരം വിജയ് വന്നത് വലിയ വാർത്തയായിരുന്നു.

എന്നാൽ ആ സമയത്ത് വിദേശത്തായിരുന്ന സൂര്യയ്ക്ക് ചടങ്ങളിൽ പങ്കെടുക്കാനോ മറ്റോ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ വിജയകാന്ത് സമാരകത്തിൽ എത്തി ആദരം അർപ്പിക്കുന്ന സൂര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോയിൽ സൂര്യ പൊട്ടിക്കരയുന്നത് കാണാം. ശേഷം വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദർശിച്ചിരുന്നു. സൂര്യയുടെ ‘പെരിയണ്ണ’ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി വിജയകാന്ത് എത്തിയിരുന്നു.

“അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച, സംസാരിച്ച, ഭക്ഷണം കഴിച്ച ദിനങ്ങള്‍ മറക്കാനാവില്ല. സഹായം ചോദിച്ചെത്തുന്ന ഒരാളോടും അദ്ദേഹം നോ പറഞ്ഞില്ല. കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്‍റെ സഹോദരന്‍ വിജയകാന്തിന്‍റെ വിയോഗത്തില്‍ എന്‍റെ അനുശോചനം അറിയിക്കുകയാണ്.

അദ്ദേഹം ഇനിയില്ല എന്നത് എന്നെ തളര്‍ത്തിക്കളയുന്നു. ഒരു കണ്ണില്‍ ധൈര്യവും മറ്റൊരു കണ്ണില്‍ അനുകമ്പയുമായി ജീവിച്ച അപൂര്‍വ്വ കലാകാരനായിരുന്നു അദ്ദേഹം. ഒരു തരത്തിലുള്ള വേര്‍തിരിവുമില്ലാതെ എല്ലാവരെയും അദ്ദേഹം സഹായിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ പുരട്ചി കലൈഞ്ജറും ക്യാപ്റ്റനുമായി. അണ്ണന്‍ വിജയകാന്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” എന്നാണ് വിജയകാന്തിന്റെ മരണത്തിൽ അനുശോചിച്ച് സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ. 1980ല്‍ പുറത്തിറങ്ങിയ ദൂരത്ത് ഇടി മുഴക്കം എന്ന സിനിമയാണ് വിജയകാന്തിന് തമിഴ് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. പിന്നീടെത്തിയ എസ്.എ ചന്ദ്രശേഖറിന്റെ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയും വിജയകാന്തിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. 1984ല്‍ വിജയകാന്തിന്റെ 18 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

2023 ഡിസംബർ 27ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. വിജയകാന്തിന്റെ അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തിന് കോവിഡും ബാധിച്ചിരുന്നു. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്.