തിയേറ്ററില്‍ ബോംബ്, ഇനി പ്രതീക്ഷ ഒ.ടി.ടിയില്‍; 'ലാല്‍ സലാം' ഉടന്‍ ഒ.ടി.ടിയിലേക്ക്

തിയേറ്ററില്‍ ദുരന്തമായി മാറിയ ഐശ്വര്യ രജനികാന്ത് ചിത്രം ‘ലാല്‍ സലാം’ വളരെ പെട്ടെന്ന് തന്നെ ഒ.ടി.ടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 9ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമ റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ വലിയ തിരിച്ചടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്.

90 കോടി ചിലവിട്ട് നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ നേടാനായത് 16.15 കോടി രൂപ മാത്രമാണ്. ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 18ന് ചിത്രത്തിന് നേടാനായത് 48 ലക്ഷം രൂപയാണ്. വിഷ്ണു വിശാലും വിക്രാന്തും നായകന്‍മാരായി എത്തിയ ചിത്രത്തില്‍ കാമിയോ റോളിലാണ് രജനികാന്ത് എത്തിയത്.

തിയേറ്ററില്‍ തകര്‍ന്ന ചിത്രത്തിന് ഇനി പ്രതീക്ഷ ഒ.ടി.ടിയിലാണ്. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നെറ്റ്ഫ്‌ളിക്‌സ് നേടിയെന്ന് വാര്‍ത്തയുണ്ട്. മാര്‍ച്ച് ആദ്യവാരം നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്‌തേക്കും എന്നാണ് വിവരം. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഓദ്യോഗികമായ സ്ഥിരീകരണമില്ല.

ഒരു ഗ്രാമത്തില്‍ രാഷ്ട്രീയവും ക്രിക്കറ്റും എങ്ങനെ കൂടിച്ചേരുന്നു എന്ന കഥയാണ് ലാല്‍ സലാം പറഞ്ഞത്. ചിത്രത്തിലെ രജനികാന്തിന്റെ ഗസ്റ്റ് റോളിന് വലിയ സ്വീകാര്യത ആദ്യ ദിനത്തില്‍ ലഭിച്ചിരുന്നു. ആദ്യ ദിവസം ഇന്ത്യയില്‍ മാത്രം മൂന്നേകാല്‍ കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്.

40 മിനിറ്റോളമാണ് രജനിയുടെ റോള്‍. എന്നാല്‍ പിന്നീട് ആ സ്വീകാര്യത സിനിമയ്ക്ക് ലഭിച്ചിട്ടില്ല. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിച്ചത്. 40 മിനുറ്റുള്ള രജനിയുടെ അഭിനയത്തിന് താരം 40 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്.