28 ദിവസത്തിനുള്ളില്‍ 'ജയിലര്‍' ഒ.ടി.ടിയിലേക്ക്? ഡിജിറ്റല്‍ സ്ട്രീമിംഗ് ധാരണയായി

അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 350 കോടി രൂപ കളക്ട് ചെയ്തിരിക്കുകയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’. 500 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോള്‍. ഇതിനിടെ ചിത്രം ഒരു മാസം കഴിഞ്ഞാലുടന്‍ ഒ.ടി.ടിയില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സെപ്റ്റംബര്‍ 7ന് ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്‍പിക്‌ച്ചേഴ്‌സുമായി സഹകരിക്കുന്ന നെറ്റ്ഫ്‌ലിക്‌സിലാകും ജയിലര്‍ സ്ട്രീമിംഗ് ആരംഭിക്കുക. നിലവില്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രങ്ങള്‍ 28 ദിവസത്തിന് ശേഷമാണ് ഒ.ടി.ടിയില്‍ എത്തുക.

അജിത്ത് ചിത്രം ‘തുനിവ്’, വിജയ്‌യുടെ ‘വാരിസ്’ അടക്കമുള്ള ചിത്രങ്ങളും റിലീസ് ചെയ്ത് 28 ദിവസത്തിന് ശേഷം ഒ.ടി.ടിയില്‍ എത്തിയിരുന്നു. അതേസമയം, 2023ലെ ഏറ്റവും വലിയ ഓപ്പണറായി മാറിയ ചിത്രം ആഗോളതലത്തില്‍ 500 കോടി കളക്ഷന്‍ നേടുമെന്നാണ് കരുതപ്പെടുന്നത്.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രം തിയേറ്ററുകളില്‍ ഏറെ കൈയ്യടി നേടിയിരുന്നു. നരസിംഹ എന്ന ശിവരാജ് കുമാറിന്റെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

രമ്യകൃഷ്ണന്‍, തമന്ന, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.