നയന്‍താരയ്ക്ക് എതിരെ രണ്ട് കേസുകള്‍ കൂടി; മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പുതിയ കേസുകള്‍

നയന്‍താര ചിത്രം ‘അന്നപൂരണി’ക്കെതിരെ രണ്ട് കേസുകള്‍ കൂടി. സിനിമയ്ക്കെതിരെ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സിനിമ നെറ്റ്ഫ്‌ളിക്സില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ കേസുകള്‍.

സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. വിവാദമുയര്‍ന്നതിനേ തുടര്‍ന്ന് ചിത്രം നെറ്റ്ഫ്‌ലിക്‌സ് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

ശ്രീരാമന്‍ വനവാസ കാലത്ത് മൃഗങ്ങളെ വേട്ടയാടി ലക്ഷ്മണനും സീതയ്ക്കുമൊപ്പം കഴിച്ചിരുന്നു എന്ന് സിനിമയില്‍ പറയുന്നുണ്ട്. ഇത് ഏറെ വിവാദമായിരുന്നു. മാത്രമല്ല ക്ഷേത്ര പൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണി വെക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട് ഇതും വിവാദമാവുകയായിരുന്നു.

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നു കാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍.ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ആദ്യം പരാതി നല്‍കിയത്. ഡിസംബര്‍ ഒന്നിന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ഡിസംബര്‍ 29ന് ഒ.ടി.ടിയില്‍ എത്തിയ ശേഷമാണ് ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞത്.

നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആര്‍ട്‌സും ചേര്‍ന്നാണ്.