"പെണ്ണെന്നാൽ പ്രലോഭനം മാത്രമാണോ? അപ്പൻ ഹാങ്ങോവർ ഇതുവരെ വിട്ടുമാറിയില്ല"; പെൺപ്രതിമ പരാമർശത്തിൽ അലൻസിയറെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ

ചലചിത്ര പുരസ്കാര വിതരണവേദിയിൽ നടൻ അലൻസിയർ നടത്തിയ പെൺപ്രതിമ പരാമർശത്തിനെതിരെ പ്രതിഷേധം കത്തുകയാണ്. അപ്പൻ സിനിമയിലെ കഥാപാത്രത്തിന്റെ ഹാങ്ങ് ഓവർ വിട്ട് മാറാതെയാണ് അലൻസിയർ നിൽക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഈ അടുത്ത കാലത്ത് ഒരു അവാർഡ് വേദിയിലും ഇത്രയും തരംതാണ ഒരു പ്രസ്താവന കണ്ടിട്ടില്ലെന്നാണ് വിമർശനം.

പെണ്ണ് എന്നത് നിങ്ങൾക്ക് വെറുമൊരു പ്രലോഭന വസ്തു മാത്രം ആണെന്ന് തന്നെയല്ലേ നിങ്ങൾ ഈ പറഞ്ഞു വെക്കുന്നത്? ഉള്ളിലെ ആൺ അഹന്ത തന്നെയാണ് പുറത്തേക് ഛർദിച്ചതെന്നുംഎന്നാണ് നാടക കലാകാരൻ ശ്യാം സോർബ കുറിച്ചിരിക്കുന്നു.

അതിനിടെ, അലൻസിയർക്കെതിരെ അവാർഡ് ജേതാവ് ശ്രുതി ശരണ്യവും രംഗത്തെത്തിയിട്ടുണ്ട്. അലൻസിയറിന്റെ പ്രസംഗം നിരുത്തരവാദപരവും നികൃഷ്ടവുമെന്നാണ് ശ്രുതി ഫെയ്സ്ബുക്കിൽ കുറിച്ചത്. അലൻസിയറുടെ വിവാദ പരാമർശത്തിൽ പ്രമുഖ താരങ്ങളുടെ അഭിപ്രായം എന്തെന്ന് അറിയാൻ താൽപര്യപ്പെടുന്നവരും സോഷ്യൽ മീഡിയയിൽ ഏറെയാണ്.

ഇവനൊക്കെ ഒരു വികാരമേ ഉള്ളു, മാൻഡ്രേക്കിന്റെ തല സമ്മാനമായി കൊടുക്കണം, പെണ്ണെന്നാൽ പ്രലോഭനം മാത്രമാണോ?, അവാർഡ് പിൻവലിക്കണം എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. ഇത് ആദ്യമായല്ല അലൻസിയർ വിവാദത്തിൽ പെടുന്നത്. നേരെത്തെ മീടു അടക്കം താരത്തിനെതിരെ ഉയർന്നിരുന്നു.

പുരസ്‌കാര വിതരണ വേദിയില്‍ പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നാണ് മികച്ച അഭിനേതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സെപ്ഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ അലന്‍സിയര്‍ പ്രസംഗത്തിനിടെ പറഞ്ഞത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുളള ശില്‍പ്പം വേണമെന്നുമാണ് അലന്‍സിയര്‍ ആവശ്യപ്പെട്ടത്.

ആണ്‍കരുത്തുള്ള പ്രതിമ നല്‍കുന്ന അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അതു മാത്രമല്ല സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് 25000 രൂപ നല്‍കി അപമാനിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ വേദിയിലായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനങ്ങള്‍.മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി പുരസ്‌കാരത്തിന് അര്‍ഹരായ 47 ചലച്ചിത്ര പ്രതിഭകള്‍ സന്നിഹിതരായ വേദിയിലായിരുന്നു വിവാദ പരാമര്‍ശം.