'ഇവർ ചെയ്തതു പോലെ നിങ്ങൾക്കും ചെയ്തൂടെ? ഇതു കണ്ടിട്ട് കണ്ണ് നിറയണ്'..പ്രളയത്തിൽ സഹായഹസ്തവുമായി എത്തിയ കുട്ടികളെ പറ്റി പറഞ്ഞു കണ്ണ് നിറഞ്ഞു സയനോര

പ്രളയം നാശം വിതച്ച കണ്ണൂരിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഗായിക സയനോര. കൈകോർത്തു കണ്ണൂർ എന്ന പേരിലാണ് ഇവരുടെ സംഘം അവശ്യവസ്തുക്കൾ ആളുകളിലേക്ക് എത്തിക്കുന്നത്.ഇവരുടെ കളക്ഷൻ സെന്ററിലേക്ക് ഏഴു കൊച്ചുകുട്ടികൾ അവിടേക്ക് അവർ ശേഖരിച്ച സാധനങ്ങളുമായെത്തി. സ്വയം പലയിടങ്ങളിലും യാത്ര ചെയ്തു ശേഖരിച്ച കുടിവെള്ളം,ബിസ്കറ്റ്, ബേബി ഡയപ്പർ എന്നിവയുമായാണ് ഏഴു കുട്ടികൾ എത്തിയത്. ഇത് കണ്ട സന്തോഷത്തിൽ ഇവരെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്തുകയാണ് സയനോര.

“ഇത്രയൊക്കെ മതി, ഇത് കണ്ടു കണ്ണ് നിറയണ് ഇവർ ചെയ്തത് പോലെ നിങ്ങൾക്കും ചെയ്തുകൂടെ എന്നാണ് സയനോര ലീവിൽ വന്നു ചോദിക്കുന്നത്. ഓരോ കുട്ടികളെയും നേരിട്ട് പരിചയപ്പെടുത്താനും സയനോര മറന്നില്ല. ഈ പ്രവൃത്തി എല്ലാവർക്കും ഒരു മാതൃകയാണെന്ന് സയനോര ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൊടുംമഴയത്താണ് കുട്ടികൾ അവശ്യവസ്തുക്കൾ അന്വേഷിച്ചു നടന്നത്.

കണ്ണൂർ സെന്റ് മൈക്കിൾ സ്‌കൂളിലാണ് സയനോരയും സംഘവും കളക്ഷൻ സെന്റർ തുറന്നത്. ഇതറിഞ്ഞു നിരവധി പേരാണ് കനത്ത മഴയെ അവഗണിച്ചു സാധനങ്ങളുമായി എത്തിയത്. കണ്ണൂരിൽ മഴക്കെടുതി ഏറ്റവും സാരമായി ബാധിച്ച തളിപ്പറമ്പ്, പൊയ്യം,കുറുമാത്തൂർ എന്നിവിടങ്ങളിൽ നേരിട്ടു ചെന്നാണ് സയനോരയും സംഘവും അവശ്യവസ്തുക്കൾ വിതരണം ചെയ്തത്.