പണം നല്‍കാന്‍ മാര്‍ഗങ്ങളില്ല, സ്‌പോണ്‍സര്‍മാര്‍ പറ്റിച്ചു; ഫ്ലാറ്റ് വില്‍ക്കാന്‍ ഒരുങ്ങി രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ

കടക്കെണിയിലാതോടെ ഫ്‌ലാറ്റ് വില്‍ക്കാനൊരുങ്ങി സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭ. രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് ആദരസൂചകമായി ലഭിച്ച ഫ്‌ലാറ്റ് ആണ് 12 ലക്ഷം രൂപ അടയ്ക്കാനാവാത്തതിനെ തുടര്‍ന്ന് ശോഭ വില്‍ക്കാന്‍ ഒരുങ്ങുന്നത്.

ഒമ്പത് വര്‍ഷം മുമ്പ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനി ‘രവീന്ദ്ര സംഗീത സന്ധ്യ’ എന്ന സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. 25 ലക്ഷം രൂപയും ഫ്ളാറ്റും നല്‍കാമെന്നായിരുന്നു അവരുടെ വാഗ്ദാനം.

കെ.എസ് ചിത്രയും യേശുദാസും ഉള്‍പ്പെടെ നിരവധി ജനപ്രിയ ഗായകര്‍ പരിപാടിയില്‍ പങ്കെടുക്കുകയും പ്രതിഫലം വാങ്ങാതെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു. ഫ്ളാറ്റിന്റെ താക്കോല്‍ ഈ പരിപാടിയുടെ വേദിയില്‍ വച്ച് തന്നെ ശോഭയ്ക്ക് കൈമാറിയിരുന്നു.

പരിപാടിയുടെ സ്പോണ്‍സര്‍മാരായ ക്രിസ്റ്റല്‍ ഗ്രൂപ്പാണ് ഫ്ളാറ്റ് വാഗ്ദാനം ചെയ്തത്. പരിപാടിയുടെ സംപ്രേക്ഷണാവകാശം ഒരു സ്വകാര്യ ചാനലിന് 56 ലക്ഷം രൂപയ്ക്ക് വിറ്റു. എന്നാല്‍ വെറും മൂന്ന് ലക്ഷം മാത്രമാണ് ശോഭയ്ക്ക് ലഭിച്ചത്. ശോഭ ഫ്ളാറ്റിലേക്ക് താമസം മാറിയെങ്കിലും വൈദ്യുതി കണക്ഷന്‍ പോലും ഉണ്ടായിരുന്നില്ല.

പലതവണ ശ്രമിച്ചിട്ടും ഫ്ളാറ്റിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് തയ്യാറായില്ല. സംഘാടകര്‍ പണം നല്‍കിയതുമില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഫ്ലാറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട് ശോഭ അടുത്തുള്ള വീടിന്റെ മുകളില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

Read more

ഈ ഫ്‌ലാറ്റ് ക്രിസ്റ്റല്‍ ഗ്രൂപ്പ് വാടകയ്ക്ക് എടുത്തതാണെന്ന് പിന്നീടാണ് ശോഭ അറിഞ്ഞത്. വായ്പ്പാകുടിശ്ശികയായ 12 ലക്ഷം അടച്ചാല്‍ മാത്രമേ ഫ്‌ലാറ്റ് ഇനി കിട്ടുകയുള്ളു. അതിനാലാണ് ശോഭ ഫ്‌ലാറ്റ് വില്‍ക്കാനൊരുങ്ങുന്നത്. പരിപാടിക്ക് ശേഷം തനിക്ക് 50 ലക്ഷം രൂപ കിട്ടി എന്നതൊക്കെ നുണകളാണെന്നും ശോഭ വ്യക്തമാക്കുന്നുണ്ട്.