പ്രസ് മീറ്റ് തടഞ്ഞ് സിദ്ധാര്‍ഥിനെ ഇറക്കിവിട്ട് പ്രതിഷേധക്കാര്‍; വീഡിയോ വൈറല്‍, വിവാദം

വാര്‍ത്ത സമ്മേളനത്തിനിടെ നടന്‍ സിദ്ധാര്‍ഥിനെ ഇറക്കിവിട്ടതിനെതിരെ വിമര്‍ശനം. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. ബംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ വച്ചായിരുന്നു സംഭവം നടന്നത്.

കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ സിദ്ധാര്‍ഥിന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞത്.

ഇന്നലെ റിലീസ് ചെയ്ത ‘ചിക്കു’ എന്ന സിനിമയുടെ പ്രമോഷനായി കര്‍ണാടകത്തില്‍ എത്തിയതായിരുന്നു സിദ്ധാര്‍ത്ഥ്. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ തിയേറ്ററിന് ഉള്ളില്‍ പ്രവേശിച്ച് പ്രതിഷേധിക്കുകയായിരുന്നു.

പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ സിദ്ധാര്‍ത്ഥ് അവിടെ നിന്നും പോയി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ സിദ്ധാര്‍ത്ഥിന് ഇറക്കിവിട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ ഇന്ന് ബന്ദ് നടക്കുകയാണ്. കര്‍ഷക സംഘടനകള്‍, കന്നഡ ഭാഷ സംഘടനകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.