അടിമുടി ഉത്സവ മൂഡ്; 'വെടിക്കെട്ട്' റിവ്യൂ

സിനിയെ കുറിച്ച് എന്നും വലിയ സ്വപ്‌നങ്ങള്‍ മാത്രം കണ്ട് നടന്നിട്ടുള്ള രണ്ടു പേരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും… മലയാളത്തിലെ മറ്റൊരു ഹിറ്റ് കോംമ്പോ. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘അമര്‍ അക്ബര്‍ അന്തോണി’ എന്നീ ഹിറ്റുകള്‍ക്ക് തിരക്കഥ ഒരുക്കിയ ഈ കോംമ്പോ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘വെടിക്കെട്ട്’. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വെടിക്കെട്ടിന് വേണ്ട എല്ലാ ചേരുവകളും സിനിമയിലുണ്ട്.

അടിമുടി ഉത്സവ മൂഡില്‍ ഒരുക്കിയ ചിത്രമാണ് വെടിക്കെട്ട്. പ്രണയം, പ്രതികാരം, സൗഹൃദം, തമാശ തുടങ്ങി ആസ്വാദനത്തിന്റെ എല്ലാ ഭാവങ്ങളും സിനിമ നല്‍കുന്നുണ്ട്. എന്നാല്‍ ഗ്രാമഭംഗി പറഞ്ഞു കൊണ്ടുള്ള സ്ഥിരം ചേരുവകളുമായല്ല ബിബിനും വിഷ്ണുവും എത്തിയത്. ഗെറ്റപ്പില്‍ മുതല്‍ പുതുമ കൊണ്ടുവന്നാണ് സിനിമയെ വ്യത്യസ്തമാക്കിയിരിക്കുന്നത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ ചേരി തിരിഞ്ഞ രണ്ടു ഗ്രാമങ്ങളാണ് മഞ്ഞപ്രയും, കറുങ്കോട്ടയും. മഞ്ഞപ്രയിലെ ചിത്തുവിന് കറുങ്കോട്ടയിലെ ഷിബുവിന്റെ സഹോദരി ഷിബിലയോട് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ അടിസ്ഥാനം.

തനി നാട്ടിന്‍പുറത്തുകാരനായ എത്താറുള്ള വിഷ്ണു ഉണ്ണികൃഷ്ണന്‍ ഇത്തവണ ഫുള്‍ കലിപ്പ് മോഡിലുള്ള കഥാപാത്രമായാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഷിബു എന്ന കഥാപാത്രത്തെ അതിന്റെ മികവിലേക്ക് വിഷ്ണു എത്തിച്ചിട്ടുമുണ്ട്. എന്നാല്‍ കലിപ്പന്‍ ആണെങ്കിലും സഹോദരിയെ സ്‌നേഹിക്കുന്ന, അല്‍പം നന്മ നിറഞ്ഞ കഥാപാത്രമാണ് ഷിബു. ആക്ഷനും കോമഡിയും നിറച്ച ആദ്യപകുതിയും ഇമോഷണല്‍ ബാക്കപ്പില്‍ തുടങ്ങിയ രണ്ടാം പകുതിയുമാണ് സിനിമയുടെ ആകെത്തുക. സംഘട്ടനങ്ങളും ഇമോഷണലുമാണ് ചിത്രത്തില്‍ ഭൂരിഭാഗമെങ്കിലും കോമഡിക്കും വിഷ്ണുവും ബിബിനും പതിവ് പോലെ പ്രധാന്യം നല്‍കിയിട്ടുണ്ട്.

അഭിനയത്തിലും രചനയിലും നിറഞ്ഞാടിയ വിഷ്ണുവിനും ബിബിനും സംവിധാനത്തിലും നിറഞ്ഞാടാന്‍ സാധിച്ചിട്ടുണ്ട്. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സിനിമയുടെ സവിശേതകളില്‍ ഒന്ന് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങളും. സിനിമ അടിയും ഇടിയുമായി സഞ്ചരിക്കുമ്പോഴും ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് ആണ് ചിത്രത്തിന്റെ ജീവന്‍.