കൊച്ചി ചുവയ്ക്കുന്ന 'വലിയ പെരുന്നാള്‍'

സാന്‍ കൈലാസ്

ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി ഭാഗത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുടെ കഥ പറയുന്ന വലിയ പെരുന്നാള്‍ ആരംഭിക്കുന്നത് ഒരു കവര്‍ച്ച രംഗത്തിലൂടെയാണ്. കൊച്ചിയ്ക്ക് പുറത്തു നടക്കുന്ന സംഭവത്തില്‍ നിന്ന് കാഴ്ച്ചക്കാരന്‍ പിന്നെ എത്തുന്നത് ഫോര്‍ട്ട് കൊച്ചിയുടെ കാഴ്ച്ചകളിലേക്കാണ്. ആ വിശേഷ പറച്ചിലില്‍ പ്രത്യേ ആമുഖങ്ങളില്ലാതെ തന്നെ കഥാപാത്രങ്ങള്‍ രംഗ പ്രവേശം ചെയ്യുന്നു. സ്ഥലത്തെ വിവിധ ഗ്യാങ്ങുകളെ കോര്‍ത്തിണക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്. അന്നത്തെ അന്നത്തിനായി രാവിലെ ഇറങ്ങുന്നവന്‍ മുതല്‍ വമ്പന്‍ സ്രാവുകളെ സ്വപ്നം കണ്ട് ഇറങ്ങുന്നവന്‍ വരെ വാഴുന്ന കൊച്ചിയുടെ ചിത്രം ആദ്യം തന്നെ ക്ലിയറായി വരച്ചിട്ടിരിക്കുന്നു. എന്നിരുന്നാലും ആദ്യ പകുതി അവസാനിക്കുന്നത് കാഴ്ച്ചക്കാരന് ഒരുപിടിയും നല്‍കാതെയാണ്. കഥ മനസിലായി തുടങ്ങാന്‍ രണ്ടാം പകുതിയിലേക്ക് കടക്കുകയെ നിവൃത്തിയുള്ളു.

അക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. ഡാന്‍സറും ഒരു ഗ്യാങിന്റെ തേരാളിയുമാണ് അക്കര്‍. സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നവന്‍, ബാപ്പയും ഉമ്മയും സന്തോഷത്തോടെ ആയിരിക്കാന്‍ ആഗ്രഹിക്കുന്നവന്‍, കൂട്ടുകാര്‍ സുരക്ഷിതരായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവന്‍, സ്നേഹിക്കുന്ന പെണ്ണിനെ തന്റേടത്തോടെ കാത്തു സൂക്ഷിക്കുന്നവന്‍. ഇതൊക്കെയാണ് ഷെയ്ിന്റെ അക്കര്‍ എന്ന കഥാപാത്രം. ആ വേഷം ഷെയ്ന്‍ മനോഹരമാക്കി എന്നു തന്നെ പറയുന്നതില്‍ സന്ദേഹമില്ലെങ്കിലും പുതിതായി എന്ത് ഈ കഥാപാത്രത്തിന് അവകാശപ്പെടാന്‍ ഉണ്ട് എന്നത് ഒരു ചോദ്യമാണ്.

ചെറിയ സ്വപ്നങ്ങളില്‍ വാണിരുന്ന അക്കര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ സ്രാവിനെ പിടിക്കാന്‍ ഇറങ്ങിയിടത്താണ് കഥയുടെ ടേര്‍ണിംഗ്. അവിടാണ് ആദ്യ ഭാഗത്ത് കണ്ട കവര്‍ച്ച പ്രേക്ഷകന് കണക്ടാകുന്നത്. അവിടെ നിന്ന് പിന്നെ ആ കുടുക്കില്‍ നിന്ന് പുറത്തുവരാനുള്ള കളികളാണ് വലിയ പെരുന്നാള്‍ കാണിച്ചു തരുന്നത്. ചെറിയ വേഷത്തിലാണെങ്കിലും ജോജുവും വിനായകനും സൗബിനും ചിത്രത്തില്‍ വന്നു പോകുന്നുണ്ട്. അതു പ്രേക്ഷകരുടെ കൈയടി വാങ്ങി തന്നെ. അതില്‍ ജോജുവിന് അല്‍പ്പം ഉയര്‍ന്ന സ്പേയ്സ് സിനിമയില്‍ നല്‍കിയിട്ടുണ്ട്.

നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കാഴ്ചക്കാര്‍ക്ക് നല്ല കൊച്ചിയുടെ ചുവയുള്ള പെരുന്നാള്‍ ചോറ് തന്നെയാണ് വിളമ്പുന്നത്. കൊച്ചിയുടെ നന്മയും തിന്മയും കുറവുകളും എല്ലാം തന്നെ ഇതില്‍ പറഞ്ഞുവെച്ചിരിക്കുന്നു. എല്ലാം ആഘോഷമാക്കുന്ന കൂടെ നില്‍ക്കുന്നവനെ ചേര്‍ത്തു നിര്‍ത്തുന്ന കൊച്ചിക്കാരുടെ ദുഖങ്ങളിലൂടെയും ചിത്രം അല്‍പ്പനേരമെങ്കിലും സഞ്ചരിക്കുന്നുണ്ട്. മനോഹരിയായ കൊച്ചിയെ സുരേഷ് രാജന്‍ അണിയിച്ചൊരുക്കി തന്നെ പകര്‍ത്തിയിട്ടുണ്ട്. കണ്ണിനെ മടിപ്പിക്കാത്ത ക്യാമറ സഞ്ചാരം കൈയടി നേടുന്നതാണ്. സംഘടനം മായം കലരാതെ തന്നെ ഫ്രഷായിട്ടുണ്ട്. സംഗീതവും ഷെയ്നിന്റെ നായിക ഹിമികയുടെ നൃത്ത ചുവടുകളും കേമം. ഒരുപാട് പുതുമുഖങ്ങള്‍ ചിത്രത്തില്‍ വന്നു പോകുകയും കൂടെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. അവയെല്ലാം കൊച്ചി പോലെ തന്നെ സുന്ദരം.

മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം “എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്” എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. വലിയ പെരുന്നാള്‍ വരെ എത്തുന്ന കഥാ സഞ്ചാരം നിലനില്‍പ്പിന്റെയും ചെറുത്തു നില്‍പ്പിന്റെയും പോരാട്ടമാണ്. തന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലെ അക്കര്‍ എന്ന് ഷെയ്ന്‍ പറയുമ്പോള്‍ ആ ചിന്താ തലത്തിലേക്ക് പ്രേക്ഷകനും ഉയര്‍ന്നെത്തിയോ എന്നത് അവര്‍ തന്നെ പറയേണ്ടിരിക്കുന്നു.