കരുതിത്തന്നെയാണ് ഇക്കുറി തമ്പാന്‍...

ആന്റണിയും തമ്പാനും ഒരിക്കലും തമ്മില്‍ പിണങ്ങിയിട്ടില്ല. പക്ഷെ ജീവിതത്തിന്റെ ഏറ്റവും പുഷ്‌കലമായ സമയത്തുതന്നെ അവര്‍ക്ക് പിരിയേണ്ടിവന്നു. അതിന്റെ കാരണം പേശീബലം കൊണ്ട് അവര്‍ സൃഷ്ടിച്ചെടുത്ത സമാന്തരപഞ്ചായത്തിനുമേല്‍ പല ശക്തികളും നോട്ടമിട്ടപ്പോള്‍ ശിഷ്ടകാലമെങ്കിലും സമാധാനത്തിനായി എന്ന് തീരുമാനിക്കേണ്ടിവന്നതുകൊണ്ടാണ്. ആന്റണിയുടെ മക്കളായ റെയ്ച്ചലിനും (റെയ്ച്ചല്‍ ഡേവിഡ്) അലക്‌സി (ഇവാന്‍) നും ശൈശവത്തിലേ തുണയായിരുന്ന ആ അപ്പന്റെ സുഹൃത്ത് അവരുടെ ജീവിതത്തില്‍നിന്നുതന്നെ പൊയ്‌പ്പോയി.

പോലീസ് അവരുടെ പണി ചെയ്യാതിരിക്കുമ്പോള്‍ കൈക്കരുത്തുള്ളവര്‍ ആ പണി ഏറ്റെടുക്കും. അത് ഏതുനാട്ടിലായാലും അങ്ങനെയാണ്. പക്ഷെ അത് എത്രത്തോളം നീതിയുക്തമാകുമെന്നൊന്നും ഉറപ്പില്ല. തമ്പാന്‍-ആന്റണി ദ്വയങ്ങളുടെ നാശമാഗ്രഹിക്കുന്നത് മാവോയിസ്റ്റുകളും പോലീസും മറ്റു പലരുമാണ്. അവരെ തമ്മില്‍ പിരിക്കാനാഗ്രഹിക്കുന്നതോ രണ്ടുപേരെയും ഇഷ്ടപ്പെടുന്നവര്‍തന്നെയാണ്. കാരണം ആ ബാന്ധവം തുടര്‍ന്നുപോയാല്‍ ചോരക്കളി വര്‍ദ്ധിക്കുന്നതോടെ സ്വസ്ഥജീവിതത്തിനുപകരം പ്രശ്‌നകലുഷിതമായ ദിനങ്ങളിലൂടെ ജീവിക്കേണ്ടിവരികയാകും ചെയ്യുക. ആന്റണിയുടെ ഭാര്യ (മുത്തുമണി സോമസുന്ദരം) ഒരു സാധാരണ സ്ത്രീയാണ്. മറ്റേതു ഭാര്യമാരെയും പോലെ ഭര്‍ത്താവും മക്കളും സ്വസ്ഥജീവിതവുമായി ഒതുങ്ങി ജീവിക്കാനാഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീ. ഭര്‍ത്താവ് മറ്റുള്ളവര്‍ക്കുവേണ്ട സ്വയം അപകടത്തില്‍പ്പെടുന്ന ഒരു രക്ഷകനാകുക എന്നത് ഭാര്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമല്ല.

മകള്‍ റെയ്ച്ചലിന്റെ വിവാഹത്തിന് തമ്പാനെ വിളിക്കണമെന്ന് ആന്റണി ആഗ്രഹിക്കുന്നുണ്ടെങ്കിലും മകള്‍തന്നെ അത് തടയുന്നത് മറക്കാന്‍ ശ്രമിക്കുന്ന ചിലതെല്ലാം വീണ്ടും ഓര്‍മ്മിക്കാതിരിക്കാനാണ്. അത്രയ്ക്ക് അവര്‍ അന്യരായിത്തീര്‍ന്നിരുന്നു.

ദൂരെയൊരു ദിക്കില്‍ പുറംലോകവുമായി ബന്ധങ്ങളില്ലാതെ സ്വയം തന്നിലേക്കൊതുങ്ങിയായിരുന്നു തമ്പാന്റെ ജീവിതം. ഒരാത്മാവ് പങ്കുവെച്ച സഹോദരതുല്യനായ സുഹൃത്തിനുവേണ്ടി വീണ്ടും ഒരു മടക്കം ആവശ്യമാകുമോ എന്നൊന്നും അയാളറിഞ്ഞിരുന്നില്ല. കാലം സമ്മാനിക്കുന്ന അവശതകളുണ്ടാകാം തമ്പാന് പക്ഷെ വെറു ചാരമാണ് താന്‍ എന്ന് പരിഹസിക്കുന്ന പോലീസ് ഓഫീസറോട് ചാരത്തിനുള്ളില്‍ കനലുണ്ടാകും പൊള്ളാതെ നോക്കണം എന്ന് തമ്പാന്‍ പറയുന്നത് താന്‍ ഇനിയും എന്തിനും കരുത്തനാണ് എന്ന സൂചനയാണ്.

തന്റെ പഴയ ആത്മമിത്രവും കുടുംബവും ശത്രുമദ്ധ്യത്തില്‍ നില്‍ക്കുമ്പോള്‍ ഒരു ദിവസം തമ്പാന് അകലെനിന്നും വരാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഓര്‍മ്മകളുടെ പെട്ടിയും തൂക്കിയുള്ള ആ ഒറ്റയാന്റെ വരവ് മാറ്റിമറിക്കുന്നത് നാട്ടിലെ കുത്തഴിഞ്ഞ അവസ്ഥയെത്തന്നെയാണ്. വെളിച്ചത്തുവരുന്നത് പലരും കുഴിച്ചുമൂടിയ സത്യങ്ങളാണ്. മഴയത്തുനനഞ്ഞും വെയിലത്തുവാടിയും മരണഭീതിയില്‍ കഴിയേണ്ടിവന്ന ചങ്ങാതിയുടെ മക്കള്‍ക്ക് അപ്പോഴും അയാള്‍ അന്യനായിരുന്നു. പിന്നീട് തമ്പാച്ചനായി. ഒടുവില്‍ അപ്പനായി.

തമ്പാനായി സുരേഷ് ഗോപിയും ആന്റണിയായി രണ്‍ജി പണിക്കരും എത്തുമ്പോള്‍
ഒരിടവേളയ്ക്കുശേഷം സുരേഷ്‌ഗോപിയുടെ പര്‍ജ്ജന്യസമാനമായ രംഗപ്രവേശം തീയറ്ററില്‍ ആര്‍പ്പുവിളിയുയര്‍ത്തുന്നു. രണ്‍ജി പണിക്കരുടെ ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന നിഥിന്റെ തൂലികയും രഞ്ജിന്‍ രാജിന്റെ ബിജിഎമ്മും നിഖില്‍ എസ്. പ്രവീണിന്റെ ക്യാമറയുമെല്ലാം രംഗ ചലനങ്ങള്‍ക്ക് അത്യനുയോജ്യമായിരിക്കുന്നു. ഗ്രാമീണപശ്ചാത്തലത്തിലുള്ള ക്രൈം ത്രില്ലര്‍ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുറപ്പാണ്.

കോവിഡ് ലോക്ക്ഡൗണിനുശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രം എന്ന പ്രത്യേകതകൂടി കാവലിനുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്സ്, കണ്ണന്‍ രാജന്‍. പി. ദേവ് തുടങ്ങിയവരും അണിനിരക്കുന്നു.