ഉറക്കെ ശബ്ദിക്കുന്ന സൈലന്‍സര്‍: റിവ്യു

കല്യാണി കെ.എസ്‌

പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് സൈലന്‍സര്‍ എന്ന പ്രിനന്ദനന്‍ ചിത്രം.
കേരള ചലചിത്ര മേളയില്‍ കൈയ്യടി നേടിയ ചിത്രം കൂടിയാണ് സെെലന്‍സര്‍. ഭാര്യയും മകനും വലിയ വീടും ആഡംബരങ്ങളും ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോയ മൂക്കോടന്‍ ഈനാശുവിലൂടെയാണ് സൈലന്‍സര്‍ സംസാരിക്കുന്നത്. ഏറെ സമകാലിക പ്രസക്തിയോടെ സാധാരണക്കാരുടെ ഭാഷയില്‍ അവതരിപ്പിക്കുന്ന ചിത്രം എന്ന് തന്നെ സിനിമയെ വിശേഷിപ്പിക്കാം.

മൂക്കോടന്‍ ഈനാശു ലാലിന്റെ കരിയറിലെ തന്നെ മറ്റൊരു മികച്ച കഥാപാത്രമാണ്. തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ലാല്‍. പ്രായം ഒറ്റപ്പെടുത്തിയതോടെ സമൂഹത്തില്‍ സൈലന്‍സര്‍ അഴിച്ചു മാറ്റിയ രാജദൂത് ബൈക്കുമായാണ് ഈനാശുവിന്റെ ജീവിതസഞ്ചാരം. ബൈക്കോടിച്ചുള്ള അയാളുടെ കറക്കം കനിവ് വറ്റിയ ലോകത്തോടുള്ള പ്രതിഷേധമാണ്.

ഈനാശുവും ബൈക്കും തമ്മിലുള്ള ബന്ധത്തെ ഹൃദ്യമായി തന്നെ സംവിധായകനും ലാലും അവതരിപ്പിച്ചിട്ടുണ്ട്. പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ വലിച്ചു നീട്ടലുകളില്ലാതെ അവതരിപ്പിക്കാന്‍ സംവിധായകനും തിക്കഥകൃത്തും ശ്രദ്ധിച്ചിട്ടുണ്ട്. ഏറെ കാലിക പ്രസക്തിയുള്ള വിഷയത്തെ അതിന്റെ ഗൗരവം ചോര്‍ന്ന് പോകാതെ അവതരിപ്പിക്കുകയാണ് പ്രിയനന്ദനന്‍.

മൂക്കോടന്‍ ഈനാശുവിന്റെ മകന്‍ സണ്ണിയായ് എത്തുന്ന ഇര്‍ഷാദ്, ഭാര്യ ത്രേസ്യയായി വേഷമിട്ട മീര വാസുദേവ്, അച്ഛന്‍ മൂക്കോടന്‍ പൊറിഞ്ചുവിനെ അവതരിപ്പിക്കുന്ന സാലു കെ ജോര്‍ജ്, ബിനോയ് നമ്പാലയുടെ പീറ്റര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. ഈനാശുവിന്റെ സഞ്ചാരത്തിനൊപ്പം ക്യാമറമാന്‍ അശ്വാഘോഷും സിനിമയെ മനോഹരമാക്കിയിട്ടുണ്ട്. വൈശാഖന്റെ ചെറുകഥ “സൈലന്‍സര്‍” എന്ന പേരില്‍ തന്നെ സിനിമയാക്കുമ്പോള്‍ അവാര്‍ഡ് ചിത്രമെന്ന ലേബല്‍ വീണേക്കാമെങ്കിലും ഇത് പ്രേക്ഷകര്‍ക്ക് പ്രിയാനന്ദനന്റെ വിഷ്വല്‍ ട്രീറ്റ് തന്നെയാണ്.