ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്; ഭയം മൂലമാണ് താൻ വർഷങ്ങളോളം നിശ്ശബ്ദത പാലിച്ചതെന്ന് പരാതിക്കാരി

ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടന്റെ മുൻ സഹായി രംഗത്ത്. ‘ഫാസ്റ്റ് ഫൈവ്’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ ലൈംഗികമായി അതിക്രമിച്ചെന്നും, സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജോലിയിൽ നിന്നും തന്നെ പുറത്താക്കിയെന്നുമാണ് പരാതിക്കാരി പറയുന്നത്.

2010 ലായിരുന്നു സംഭവം നടന്നത്. തന്റെ സമ്മതം കൂടാതെ വിൻ ഡീസൽ തന്നെ കയറിപ്പിടിച്ചെന്നും, സ്യൂട്ട് റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ലൈംഗിക പീഡനത്തിനൊപ്പം ലിംഗ വിവേചനം, നിയമവിരുദ്ധമായ പ്രതികാരം, മാനസിക ബുദ്ധിമുട്ട് എന്നിവ അടക്കമുള്ളവ നടനിൽ നിന്നും സഹിക്കേണ്ടി വന്നതായും പരാതിയിൽ പറയുന്നു.

വിൻ ഡീസലിന്റെ സഹോദരി സമാന്ത വിന്‍സെന്റിനെതിരെയും പരാതിയുണ്ട്. സമാന്തയാണ് തന്നെ വിന്‍ ഡീസലിന്റെ നിർമ്മാണ കമ്പനിയായ വണ്‍ റേസ് ഫിലിംസിൽ നിന്ന് പുറത്താക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്. ഭയം മൂലമാണ് താൻ വർഷങ്ങളോളം നിശ്ശബ്ദത പാലിച്ചതെന്നും എന്നാൽ തുറന്ന് സംസാരിക്കാൻ #MeToo പ്രസ്ഥാനം ഊർജ്ജം നൽകിയെന്നുമാണ് പരാതിക്കാരി വിശദമാക്കുന്നത്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമ പരമ്പരയുടെ നിർമ്മാതാവ് കൂടിയായ വിന്‍ ഡീസൽ ഹോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ നടന്മാരിൽ ഒരാളാണ്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങൾ കൂടാതെ ഗാർഡിയൻസ് ഓഫ് ദി ഗാലക്സി, XXX, റിഡിക്ക് എന്നീ ചിത്രങ്ങളിലും വിൻ ഡീസൽ പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.