'അന്ന് ഞാൻ അത് ചെയ്യാന്‍ പാടില്ലായിരുന്നു'; ഹാരി പോര്‍ട്ടര്‍ ചിത്രീകരണത്തിനിടെ നടന്‍ കാരണം വാരിയെല്ല് ഒടിഞ്ഞെന്ന് സംവിധായകന്‍

പുതുവത്സര ദിനത്തില്‍ ഹാരി പോര്‍ട്ടര്‍ താരങ്ങള്‍ ഒത്തുകൂടിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റീയൂണിയനിടയില്‍ സംവിധായകന്‍ മൈക്ക് ന്യൂവല്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നടന്‍ ജെയിംസ് ഫെല്‍പ്സ് തന്റെ വാരിയെല്ല് ഒടിച്ചു എന്നാണ് മൈക്ക് ന്യൂവല്‍ പറയുന്നത്.

ഹാരി പോട്ടറില്‍ ഫ്രെഡ് വിസ്‌ലി എന്ന കഥാപാത്രമായാണ് ജെയിംസ് വേഷമിട്ടത്. നാലാമത്തെ സീസണിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. ട്രൈ വിസാര്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് ഫ്രെഡും ജോര്‍ജും പുറത്താക്കപ്പെടുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു തങ്ങള്‍.

വിഗ്ഗുകളും താടിയും ഒക്കെ വെച്ച് വൃദ്ധന്മാരുടെ ഗെറ്റപ്പിലായിരുന്നു, ഇരു കഥാപാത്രങ്ങളും തമ്മില്‍ വഴക്കുണ്ടാക്കുന്നതായിരുന്നു രംഗം. ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാക്കാന്‍ താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അയാളെ താന്‍ അരയില്‍ ചുറ്റിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും എറിയാന്‍ ശ്രമിച്ചു.

പിന്നാലെ തന്റെ വാരിയെല്ലുകളില്‍ ചിലത് ഒടിയുകയിരുന്നു. അത് വളരെ വേദനാജനകമായിരുന്നു എന്നാണ് മൈക്ക് പറയുന്നത്. ആ അറുപതാം വയസില്‍ താന്‍ അത് ചെയ്യാന്‍ പാടിലായിരുന്നു എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

2001ല്‍ ആണ് മാന്ത്രിക നോവല്‍ പരമ്പരയായ ഹാരി പോട്ടര്‍ ആദ്യമായി സിനിമയായി റിലീസ് ചെയ്യുന്നത്. ഹാരി പോട്ടര്‍ എന്ന മാന്ത്രിക ബാലന്റെയും സുഹൃത്തുക്കളുടെയും സാഹസിക കഥകളാണ് ഏഴു പുസ്തകങ്ങളിലായി ജെകെ റൗളിംഗ് എന്ന ബ്രിട്ടിഷ് എഴുത്തുകാരി അവതരിപ്പിച്ചത്.

പരമ്പരയിലെ പുസ്തകങ്ങള്‍ എട്ടു ചലച്ചിത്രങ്ങളായി വാര്‍ണര്‍ ബ്രദേഴ്‌സ് പുറത്തിറക്കി. ഡാനിയല്‍ റാഡ്കിഫ്, എമ്മ വാട്‌സന്‍, റുപേര്‍ട്ട് ഗ്രിന്റ് എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങള്‍. ഹാരി പോട്ടര്‍ 20ാം വാര്‍ഷികം: ഹോഗ്വാര്‍ട്ട്‌സിലേക്ക് ഒരു മടക്കം എന്ന പേരില്‍ ആയിരുന്നു റീയൂണിയന്‍.