ബ്രൂസ് ലീയുടെ ജീവനെടുത്തത് വെള്ളം! മരണകാരണം അമിതമായി വെള്ളം കുടിച്ചതിനാല്‍

സൂപ്പര്‍ താരം ബ്രൂസ് ലീയുടെ മരണം അമിതമായി വെള്ളം കുടിച്ചതു കൊണ്ടെന്ന് പുതിയ കണ്ടെത്തല്‍. ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡില്‍ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത താരമാണ് ബ്രൂസ് ലീ. 1973ല്‍ 32ാം വയസിലാണ് താരം അന്തരിച്ചത്.

തലച്ചോറിലുണ്ടായ നീര്‍വീക്കമായ സെറിബ്രല്‍ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വേദനാസംഹാരികളാവാം ഇതിന് കാരണമെന്നും അന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴാണ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.

ഹൈപ്പോനാട്രീമിയ ആണ് ബ്രൂസ് ലീയെ മരണത്തിലേക്ക് നയിച്ച തലച്ചോറിലെ നീര്‍വീക്കത്തിന് കാരണമായത്. ക്ലിനിക്കല്‍ കിഡ്‌നി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്.

ഇത് തലച്ചോറില്‍ നീര്‍വീക്കമുണ്ടാക്കുകയും ചെയ്യും. ശരീരത്തിലേക്ക് അധികമായി എത്തുന്ന വെള്ളത്തെ നിയന്ത്രിക്കാന്‍ ലീയുടെ വൃക്കകള്‍ക്ക് സാധിച്ചില്ല. കഞ്ചാവ് ഉപയോഗവും ലീയുടെ ദാഹം കൂടാന്‍ കാരണമായെന്നും പഠന റിപ്പോര്‍ട്ടിലുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഹൈപ്പോനാട്രീമിയ കാരണം ലീയുടെ വൃക്കകള്‍ തകരാറിലായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ലീയുടെ പ്രസിദ്ധമായ ഉദ്ധരണിയാണ് ‘ബി വാട്ടര്‍ മൈ ഫ്രണ്ട്’. എന്നാല്‍ വെള്ളം തന്നെയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Read more

കൂടുതല്‍ വെള്ളം ശരീരത്തിലേക്ക് ചെല്ലുന്ന രീതിയിലുള്ള ഡയറ്റാണ് ലീ പിന്തുടര്‍ന്നിരുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലിന്‍ഡ ലീ മുമ്പ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരത്തിന്റെ ജീവചരിത്രമായ ‘ബ്രൂസ് ലീ: എ ലൈഫ്’ എന്ന പുസ്തകത്തിലും ലീ രോഗബാധിതനാകുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ അമിതമായി വെള്ളം കുടിച്ചിരുന്നതായി പറയുന്നുണ്ട്.