ഓഫ്‌സൈഡ്.., ഓഫ്‌സൈഡ്.., ഓഫ്‌സൈഡ്..; അര്‍ജന്റീനയെ സൗദി പൂട്ടിയത് അവരുടെ തന്നെ ഫുട്‌ബോള്‍ ശൈലി കടമെടുത്ത്

കിരീട മോഹവുമായി അവസാന ലോകകപ്പിനെത്തിയ ലയണല്‍ മെസിയുടെ സ്വപന്ങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്ന കാഴ്ചയാണ് ഇന്നലെ ഖത്തറില്‍ ഫുട്‌ബോള്‍ ലോകം കണ്ടത്. സൗദി അറേബ്യയുടെ അപ്രതീക്ഷിത അട്ടിമറിയുടെ ഞെട്ടലിലാണ് അര്‍ജന്റീനിയന്‍ ആരാധകര്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മത്സരത്തില്‍ സൗദി അര്‍ജന്റീനയെ വീഴത്തിയത്.

ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ജന്റീനയെ ഞെട്ടിച്ചത്. സാല അല്‍ ഷെഹ്റി (48), സാലെം അല്‍ ഡവ്‌സാരി (53) എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 10ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റിയില്‍നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ മെസിയുടെ ഗോളിനു ശേഷം മൂന്നു തവണ കൂടി പന്ത് സൗദി വല കുലുക്കിയെങ്കിലും അതെല്ലാം ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങിയത് തിരിച്ചടിയായി. ഇവിടെ സൗദിയുടെ ഹൈലൈന്‍ ഡിഫന്‍സ് ശൈലിയാണ് അര്‍ജന്റീനയെ പൂട്ടിയത്.

ടീമിന്റെ പ്രതിരോധ താരങ്ങള്‍ മധ്യവരയ്ക്ക് അരികിലേക്ക് കയറിക്കളിക്കുന്ന ശൈലിയാണ് ഹൈലൈന്‍ ഡിഫന്‍സ്. ഡിഫന്‍ഡര്‍മാര്‍ കയറി നില്‍ക്കുന്നതോടെ എതിര്‍ ടീമിന്റെ മുന്നേറ്റനിരയ്ക്ക് അവരെക്കടന്ന് മുന്നോട്ട് വരാന്‍ കഴിയില്ല. പ്രതിരോധ നിരയെ മറികടന്ന് കയറിയാല്‍ ഓഫ് സൈഡാവുകയും ചെയ്യും. അര്‍ജന്റീന ഈ വാരിക്കുഴിലാണ് ചെന്ന് വീണത്.

1960 കളില്‍ അര്‍ജന്റീനയില്‍ രൂപമെടുത്ത ഒരു ഫുട്‌ബോള്‍ കളിശൈലിയാണ് ഹൈലൈന്‍ ഡിഫന്‍സ് എന്നതാണ് ശ്രദ്ധേയമായ കാര്യം. 1960-70 കാലഘട്ടത്തില്‍ അര്‍ജന്റീന ക്ലബ്ബ് എസ്റ്റുഡിയന്റ്‌സ് ഡെ ലാപ്ലാറ്റയിലൂടെ പേരെടുത്ത ഡിഫന്‍സ് ശൈലിയാണ് ഇത്. 60 വര്‍ഷത്തിനിപ്പുറം അത് അര്‍ജന്റീനയ്ക്ക് തന്നെ തിരിച്ചടിയായി.

മത്സരത്തില്‍ 10ാം മിനിറ്റിലെ ഗോള്‍ നേട്ടത്തിന് ശേഷം 20ാം മിനിറ്റില്‍ തകര്‍പ്പന്‍ ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ മെസി വീണ്ടും ആരാധകരെ ഇളക്കിമറിച്ചെങ്കിലും റഫറി അത് ഓഫ്സൈഡ് വിളിച്ചു. പിന്നാലെ 28ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്സിലൂടെ അര്‍ജന്റീന വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി അത് ഓഫ് സൈഡ് വിളിച്ചു. 34ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതും ഓഫ്സൈഡ് കെണിയില്‍ കുരുങ്ങിയിരുന്നു.