'ഞാന്‍ എന്റെ സുഹൃത്തിന്റെ ജീവന്‍ എടുത്തു, ഡെലിവറി ബോയിയെ കൊന്നിട്ടില്ല'; ആ കാറില്‍ ഉണ്ടായിരുന്നില്ലെന്ന് യാഷിക

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് നടി യാഷിക ആനന്ദ്. നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് താരത്തിന്റെ അടുത്ത സുഹൃത്തായ ഭവാനി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ മരണത്തില്‍ സ്വയം പഴിചാരി കൊണ്ട് കുറിപ്പും താരം പങ്കുവെച്ചിരുന്നു.

പിന്നാലെയാണ് യാഷിക നേരത്തേ ഒരു ഡെലിവറി ബോയിയെ വണ്ടിയിടിച്ചു കൊന്നുവെന്നും, നിരുത്തവാദിത്വത്തോടെ വണ്ടിയോടിക്കുന്ന ഒരാളാണ് എന്ന ആരോപണം ഉയര്‍ന്നത്. ഇതിന് മറുപടിയുമായാണ് നടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് യാഷിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”ഞാന്‍ എന്റെ സുഹൃത്തിന്റെ ജീവന്‍ എടുത്തു. മനഃപൂര്‍വ്വമായിരുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് അന്വേഷിക്കൂ സാര്‍. ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. പ്രിയദര്‍ശിനി മൊബൈല്‍ കടയുടെ ഉടമസ്ഥനാണ് വാഹനം ഇടിച്ചത്. ബാലകൃഷ്ണനായിരുന്നു അന്ന് അയാള്‍ക്കൊപ്പമുണ്ടായിരുന്നത്.”

”ഞാന്‍ ആ കാറില്‍ ഉണ്ടായിരുന്നത് പോലുമില്ല. ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ തിരക്കൂ. അല്ലെങ്കില്‍ സിസിടിവി പരിശോധിക്കൂ. മറ്റൊരാളുടെ പേര് കളങ്കപ്പെടുത്തുന്നതിന് മുമ്പ് യഥാര്‍ത്ഥ വിവരങ്ങള്‍ അന്വേഷിക്കൂ” എന്ന് യാഷിക കുറിച്ചു. ജൂലൈ 24-ന് പുലര്‍ച്ചെയായിരുന്നു മഹാബലിപുരത്ത് വച്ച് യാഷികയുടെ കാര്‍ അപകടത്തില്‍ പെട്ടത്.