"പി. ഭാസ്ക്കരനും വയലാറുമൊക്കെ ബുദ്ധിജീവി പടങ്ങൾക്ക് പാട്ടെഴുതിയപ്പോൾ എന്നെ സിനിമയിൽ പിടിച്ചുനിർത്തിയത് ഇടിപ്പടങ്ങൾ"; ശ്രീകുമാരൻ തമ്പി

മലയാളികൾ എല്ലാക്കാലത്തും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളുടെ രചയിതാവാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും ജീവിതത്തിലെപ്പോഴെങ്കിലും മൂളാത്ത മലയാളികളില്ല.

പി. ഭാസ്ക്കരനും വയലാറുമൊക്കെ ബുദ്ധിജീവി പടങ്ങൾക്ക് പാട്ടുകളെഴുതിയപ്പോൾ തന്നെ സിനിമയിൽ പിടിച്ചുനിർത്തിയത്, ഇടിപ്പടങ്ങളായിരുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവായ ശ്രീകുമാരൻ തമ്പി പറഞ്ഞു. പാട്ടിന്റെ വഴിയിൽ എന്ന പരിപാടിയിൽ സംവിധായകൻ ഹരിഹരൻ നല്കിയ പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ പിറന്ന വഴിയും, തിരഞ്ഞെടുത്ത 25 മികച്ച ഗാനങ്ങളുടെ വിശേഷങ്ങളും പങ്കുവെച്ചാണ് ഗുരുവായൂരിൽ  പരിപാടി അരങ്ങേറിയത്. മലയാളികൾക്ക് പ്രിയങ്കരനായ കവിയും ഗാന രചയിതാവുമായ റഫീഖ് അഹമദും, മാധ്യമപ്രവർത്തകൻ എം.പി സുരേന്ദ്രനുമാണ് പാട്ട് സംവാദം മുന്നോട്ട് കൊണ്ടുപോയത്.

1966 ൽ ‘കാട്ടുമല്ലിക’ എന്ന സിനിമയിലൂടെയാണ് ശ്രീകുമാരൻ തമ്പി സിനിമാലോകത്തേക്ക് ഗാനരചയിതാവായി കടന്നുവരുന്നത്. പിന്നീട് ഒരുപാട് ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ തൂലികയിലൂടെ മലയാളത്തിൽ പിറന്നു. സനാതന ധർമ്മവുമായി ബന്ധപ്പെട്ട  വാർത്തകളിലും ശ്രീകുമാരൻ തമ്പി ഈയിടെ നിറഞ്ഞു നിന്നിരുന്നു.