'അഭിനയം നന്നായാല്‍ നടിയുടെ മിടുക്ക്, മോശമായാല്‍ കുറ്റം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനും'; 125 നായികമാര്‍ക്ക് ശബ്ദം നല്‍കിയ ശ്രീജ രവി പറയുന്നു

മലയാള സിനിമയില്‍ ഇപ്പോഴും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട അത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ശ്രീജ രവി. 125ല്‍ ഏറെ നായികമാര്‍മാര്‍ക്ക് ശബ്ദം നല്‍കിയ ആര്‍ട്ടിസ്റ്റ് ആണ് ശ്രീജ. ചെറിയ കുട്ടികള്‍ക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിംഗില്‍ ശ്രീജയുടെ തുടക്കം. പിന്നീട് നായികമാരിലേക്ക് പ്രമോഷന്‍ കിട്ടി.

ഇംഗ്ലീഷ്, ബംഗാളി പരസ്യങ്ങള്‍ അടക്കം ഏഴ് ഭാഷകളിലായി രണ്ടായിരത്തിലേറെ സിനിമകള്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. അഞ്ച് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. അതില്‍ നാലെണ്ണം മലയാളത്തിലും ഒന്ന് തമിഴിലും ആയിരുന്നു. ഇപ്പോഴും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട അംഗീകാരം കിട്ടുന്നില്ല.

അഭിനയം നന്നായാല്‍ നടിയുടെ മിടുക്കാണ്. അത് മോശമായാല്‍ കുറ്റം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനാവും. എന്നാല്‍ ഡബ്ബിംഗ് തന്റെ പാഷന്‍ ആണെന്നും ശ്രീജ പറയുന്നു. അനിയത്തിപ്രാവില്‍ ശാലിനിയ്ക്ക് ശബ്ദം നല്‍കിയതാണ് തന്റെ കരിയറില്‍ ബ്രേക്ക് ആയി മാറിയത്.

ശാലിനി നായിക ആകുന്നതിന് മുന്നേ ബേബി ശാലിനി ആയിരുന്ന കാലത്തും ശ്രീജ ശബ്ദം നല്‍കിയിട്ടുണ്ട്. രോഹിണി, സുനിത, രഞ്ജിനി, അഞ്ചു, മാതു, ചാര്‍മിള, മോനിഷ, മഞ്ജു വാര്യര്‍, റോമ, കാവ്യ മാധവന്‍, സംയുക്ത വര്‍മ്മ, ഭാവന, ദിവ്യ ഉണ്ണി, ജൂഹി ചൗള, കത്രീന കൈഫ്, നയന്‍താര എന്നിങ്ങനെ 125ലേറെ നായികമാര്‍ക്ക് ഇതിനകം ശബ്ദം നല്‍കിയിട്ടുണ്ട്.

Read more

തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട എന്നിങ്ങനെ പല ഭാഷകളിലും താന്‍ ശബ്ദം നല്‍കിയ നായികമാരുണ്ട്. മനസ്സിനക്കര എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയ്ക്ക് ശബ്ദം നല്‍കി തുടങ്ങിയത്. അഴകിയ രാവണനില്‍ കാവ്യയ്ക്കും ഡബ്ബ് ചെയ്തുവെന്നും ശ്രീജ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.