സില്‍ക് സ്മിതയുടെ ശവകുടീരം തേടി ഞാന്‍ ചുടുകാട്ടില്‍ വരെ പോയി, എന്നാല്‍..: വിഷ്ണു പ്രിയ

സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യത്തെ തുടര്‍ന്ന് ശ്രദ്ധ നേടിയ താരമാണ് വിഷ്ണു പ്രിയ. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രത്തില്‍ സില്‍ക് സ്മിതയായി തന്നെ വിഷ്ണു പ്രിയ വേഷമിട്ടിട്ടുണ്ട്. താന്‍ സില്‍ക്കിനെ അടക്കിയ സ്ഥലം തിരഞ്ഞ് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഷ്ണു പ്രിയ ഇപ്പോള്‍.

സ്വപ്നത്തില്‍ അവരെ കണ്ട ശേഷം അവരുടെ ശവകുടീരം കാണണമെന്ന് തോന്നി. ചെന്നൈയില്‍ വന്നപ്പോള്‍ അവിടെ പോകാമെന്ന് കരുതി. ഗൂഗിളില്‍ തിരഞ്ഞു, യൂട്യൂബ് വീഡിയോകള്‍ കണ്ടു, പക്ഷെ അവരെ അടക്കിയത് എവിടെയാണെന്ന് അറിയാന്‍ കഴിഞ്ഞില്ല.

എവിഎം സ്റ്റുഡിയോയുടെ പിന്‍ഭാഗത്താണ് അടക്കിയതെന്ന് ചിലര്‍ പറഞ്ഞു. ചുടുകാട്ടില്‍ പോയി തിരഞ്ഞു. സില്‍ക് സ്മിതയുടെ സമാധി എവിടെയാണെന്ന് അവിടെയുള്ള ആളോട് ചോദിച്ചു. ഇതൊരു ആക്ടറെ അടക്കിയ ഇടമാണെന്ന് പറഞ്ഞ് ഒരിടം കാണിച്ചു.

ഇത്രയും വലിയ നടിയെ ഇവിടെയാണോ അടക്കിയതെന്ന് തോന്നിപ്പോയി. അപ്പോള്‍ മറ്റൊരാള്‍ വന്നു. ഇവിടെയല്ല അവരെ അടക്കിയത്. സില്‍ക് സ്മിതയെ ദഹിപ്പിച്ചതാണ്. ചിതാഭസ്മം അവരുടെ അമ്മ നാട്ടിലേക്ക് കൊണ്ട് പോയെന്ന് അദ്ദേഹം തന്നോട് പറഞ്ഞു എന്നാണ് വിഷ്ണു പ്രിയ പറയുന്നത്.