വിനായകന്റെ കട്ട വില്ലനിസം, കൈയടി നേടി 'ജയിലറി'ലെ വര്‍മ്മന്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇടവേള ബാബുവിന്

മലയാളി പ്രേക്ഷകര്‍ കാത്തിരുന്നത് രജനി-മോഹന്‍ലാല്‍ കോമ്പോ ആണെങ്കില്‍ ‘ജയിലര്‍’ ചിത്രത്തില്‍ കട്ട വില്ലനിസവുമായി എത്തി ഞെട്ടിച്ചത് വിനായകനാണ്. ക്രൂരനായ വര്‍മ്മന്‍ എന്ന കഥാപാത്രമായി വിനായകന്‍ രജനിക്കൊപ്പം കട്ടയ്ക്ക് തന്നെ നില്‍ക്കുകയായിരുന്നു. തിയേറ്ററില്‍ നിറഞ്ഞ കൈയ്യടിയാണ് വിനായകന് ലഭിക്കുന്നത്.

‘മാമന്നന്‍’ സിനിമയിലെ വില്ലന്‍ റോളിലൂടെ ഫഹദ് തമിഴകത്ത് നേടിയ കൈയ്യടിക്ക് സമാനമാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ വിനായകനെ പ്രശംസിച്ചെത്തുന്ന പോസ്റ്റുകള്‍. ഒരു നിമിഷത്തില്‍ രജനികാന്തിനൊപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം ആയിരുന്നു വിനായകന്റേത് എന്നാണ് ചില പോസ്റ്റുകള്‍.

വിനായകന് കൈയ്യടി ലഭിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ കിട്ടുന്നത് നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്ത് ഫെയ്‌സ്ബുക്ക് ലൈവ് വഴി വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചു എന്ന പേരില്‍ വിനായകനെതിരെ കേസും വന്നിരുന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ ഒരു ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചിരുന്നു. താന്‍ ജീവനോടെയുള്ള കാലത്തോളം അമ്മ സംഘടനയില്‍ വിനായകനെ അടുപ്പിക്കില്ല എന്നാണ് ചാറ്റില്‍ പറയുന്നത്.

”അവന്‍ അമ്മയില്‍ അംഗമല്ല, ഞാന്‍ ഉള്ളയിടത്തോളം ഇവിടേക്ക് കയറ്റില്ല. അവനുമായി സഹകരിക്കാറില്ല ഇനിയൊട്ടും അടുപ്പിക്കുകയും ഇല്ല” എന്നാണ് ചാറ്റില്‍ പറയുന്നത്. ഈ ചാറ്റ് ആണ് ചര്‍ച്ചയാകുന്നത്. വിനായകന് മലയാള സിനിമ തന്നെ വേണം എന്നില്ലെന്നാണ് പല പോസ്റ്റുകളും പറയുന്നത്.

വിനായകനുമായി ഇടവേള ബാബു സഹകരിച്ചില്ലെങ്കില്‍ ഒന്നുമില്ലെന്ന് പല പോസ്റ്റുകളും പറയുന്നു. ഇടവേള ബാബു ഹോളിവുഡില്‍ ഡികാപ്രിയോ പടത്തില്‍ വില്ലനാകും എന്ന ട്രോള്‍ മീമുകളും ചിലര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. രജനിക്കൊപ്പം കട്ടക്ക് നെഞ്ച് വിരിച്ച് നില്‍ക്കുന്ന വിനായകനെ ആണ് കേരളത്തിലെ സിനിമ ഇല്ലാത്ത നടന്‍ വിമര്‍ശിച്ചതെന്നും പോസ്റ്റുകളില്‍ പറയുന്നത്.