മിന്നല്‍മുരളി ടൊവീനോയ്ക്ക് ഗുണം ചെയ്തില്ലല്ലോ, പടങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്താല്‍ താരപരിവേഷം പോകും: വീണ്ടും വിജയകുമാര്‍

ടൊവിനോ ചിത്രം മിന്നല്‍ മുരളി ഒടിടിയില്‍ റിലീസ് ചെയ്തത് നടന്‍ ടൊവിനോ തോമസിന് ഗുണം ചെയ്തില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രങ്ങള്‍ ഒടിടി റിലീസ് ചെയ്യുന്നതിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. താരങ്ങള്‍ ഒടിടിയിലാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകുമെന്ന് വിജയകുമാര്‍ പറഞ്ഞു.

സൂര്യയെയും ടൊവിനോ തോമസിനെയും ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സൂര്യയുടെ ജയ് ഭീമും ടൊവിനോയുടെ മിന്നല്‍ മുരളിയും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രങ്ങളാണ്. എന്നാല്‍, ഈ രണ്ടു ചിത്രങ്ങളും ഒടിടിയിലാണ് പുറത്തിറങ്ങിയത്. സൂര്യയുടെ ഏറ്റവും നല്ല പടം വന്നിട്ട് പോലും തിയേറ്ററിലേക്ക് ജനം വന്നില്ല.

ടൊവിനോ തോമസ് അയാളുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്ത പടമാണ് മിന്നല്‍ മുരളി. ആ പടം കൊണ്ട് ആ നടന് എന്തെങ്കിലും നേട്ടമുണ്ടായെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.

‘ഏതൊരു നടന്റെ സിനിമയും തുടര്‍ച്ചയായി ഒടിടിയില്‍ റിലീസ് ചെയ്താല്‍ അവര്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുമെന്ന് താരങ്ങള്‍ മനസ്സിലാക്കണം. ഓരോരുത്തരും ഇപ്പോള്‍ അത് മനസിലാക്കി വരുന്നുണ്ട്’- വിജയകുമാര്‍ പറഞ്ഞു. മിന്നല്‍ മുരളി തിയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ നാരദന് ഈ ദുരനുഭവം ഉണ്ടാകില്ലായിരുന്നുവെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.