ഫാന്‍സ് ഷോ നിരോധിക്കണമെന്ന ആവശ്യം ഞങ്ങളുടേതായിരുന്നില്ല, പിന്നില്‍ സൂപ്പര്‍ സ്റ്റാറിന്റെ പ്രമുഖ നിര്‍മ്മാതാവ്: വിജയകുമാര്‍

ഫാന്‍സ് ഷോ നിരോധിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറിയെന്ന് അറിയിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഫാന്‍ ഷോ നിരോധിക്കാനുള്ള നീക്കത്തെ കൂടുതല്‍ തിയറ്ററുടമകള്‍ എതിര്‍ത്തതോടെയാണ് ഫിയോക് തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. ഫാന്‍സ് നിരോധിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് സൂപ്പര്‍ സ്റ്റാറിന്റെ പ്രമുഖ നിര്‍മാതാവാണെന്ന് വിജയകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി.

ദുല്‍ഖര്‍ സല്‍മാനെതിരെ ഏര്‍പ്പെടുത്തിയ വിലക്കും ഫിയോക് പിന്‍വലിച്ചിരുന്നു. സല്യൂട്ടിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് താരം നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു, എന്നാല്‍ ഒമിക്രോണ്‍ വ്യാപനം കാരണമാണ് ഇക്കാര്യത്തില്‍ മാറ്റമുണ്ടായതെന്നും ദുല്‍ഖര്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

ജനുവരിയില്‍ തിയേറ്റര്‍ റിലീസ് ചെയ്യുവാന്‍ തീരുമാനിച്ച ചിത്രമായിരുന്നു സല്യൂട്ട്. എന്നാല്‍ ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു. ഇപ്പോള്‍ ചിത്രം ഒടിടിയ്ക്ക് നല്‍കുന്നത് തിയേറ്റര്‍ ഉടമകളോട് ചെയ്യുന്ന ചതിയാണെന്നും. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്ന് വിജയകുമാര്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു.