തിരുവനന്തപുരം ചാല മാർക്കറ്റിൽ ആഭരണക്കട നടത്തിയ വിജയകാന്ത്; വിടവാങ്ങിയത് ജനങ്ങളുടെ ക്യാപ്റ്റൻ

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ നടൻ വിജയകാന്തിന്റെ വേർപാടിലാണ് തമിഴ് സിനിമലോകം. തന്റെ സിനിമ ജീവിതത്തിന്റെ തുടക്കക്കാലത്ത് മലയാള സിനിമകളിലും വിജയകാന്ത് അവസരം ചോദിച്ച് അലഞ്ഞിരുന്നു. എന്നാൽ അന്ന് മലയാള സിനിമയിൽ വിജയകാന്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. പക്ഷേ കേരളവുമായി വിജയകാന്തിന് മറ്റൊരു ബന്ധമുണ്ട്.

സിനിമായിലേക്കെത്തും മുൻപ് തിരുവനന്തപുരത്തെ ചാല മാർക്കറ്റിൽ ഫാൻസി ആഭരണങ്ങളുടെ കട നടത്തിയിരുന്നു വിജയകാന്ത്. അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മി താമസിച്ചിരുന്നത് ചാലയിലായിരുന്നു. മുത്തുലക്ഷ്മിയും ഭർത്താവും ഗോൾഡ് കവറിങ് ആഭരങ്ങൾ വിൽക്കുന്ന കട നടത്തിയിരുന്നു.

ഭർത്താവിന്റെ മരണശേഷം കട നടത്താൻ മുത്തുലക്ഷ്മി പ്രതിസന്ധിയിലായപ്പോഴാണ് വിജയകാന്ത് കട ഏറ്റെടുത്ത് നടത്തുന്നത്. ജ്യോതി ജ്വല്ലറി മാര്‍ട്ട് എന്നായിരുന്നു ആ കടയുടെ പേര്. ഒരു ഉപജീവനമെന്ന നിലക്ക് കുറച്ചുകാലം വിജയകാന്ത് ആ കടയുമായി മുന്നോട്ട് പോയി. പിന്നീട് സിനിമ മോഹവുമായി ചെന്നൈയിലേക്ക് തിരിച്ചുപോയ വിജയകാന്തിന് കട വിൽക്കേണ്ടി വന്നു. തമിഴ് സിനിമയിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വിജയകാന്ത് തന്റെ സ്ഥാനം സൃഷ്ടിച്ചെടുത്തത്.

1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ. 1980ല്‍ പുറത്തിറങ്ങിയ ദൂരത്ത് ഇടി മുഴക്കം എന്ന സിനിമയാണ് വിജയകാന്തിന് തമിഴ് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. പിന്നീടെത്തിയ എസ്.എ ചന്ദ്രശേഖറിന്റെ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയും വിജയകാന്തിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. 1984ല്‍ വിജയകാന്തിന്റെ 18 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

Read more

ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു
വിജയകാന്തിന്റെ അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ കോവിഡും ബാധിച്ചിരുന്നു. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്.