തിരുവനന്തപുരത്ത് വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു! 'ദി ഗോട്ട്' ചിത്രീകരണം പ്രതിസന്ധിയില്‍?

തിരുവനന്തപുരത്ത് എത്തിയ വിജയ്‌യുടെ കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു. തന്റെ പുതിയ ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈ’മിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായാണ് ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയത്. ചെന്നൈയില്‍ നിന്ന് വിമാന മാര്‍ഗമെത്തിയ വിജയ്‌യെ കാത്ത് നിരവധി ആരാധകരാണ് കാത്തിരുന്നത്.

വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും നടന്റെ കാര്‍ ഏറെ പണിപ്പെട്ടാണ് മുന്നോട്ട് എടുത്തത്. ഇതിനിടെ കാറിന്റെ ചില്ല് തകര്‍ന്നു. ഡോര്‍ അടക്കം ചളുങ്ങി. അതേസമയം, ഇത് ആദ്യമായാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്.

സംവിധായകന്‍ വെങ്കട് പ്രഭു നേരത്തെ തിരുവനന്തപുരത്ത് എത്തി ലൊക്കേഷന്‍ സന്ദര്‍ശിച്ചിരുന്നു. ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്.

ചിത്രത്തിനായി മീശയും താടിയും കളഞ്ഞ് ഫുള്‍ ഷേവ് ലുക്കിലാണ് വിജയ് ഇപ്പോള്‍. സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.