ആനയെ ഉപയോഗിച്ച് ചിത്രീകരണം; 'വാരിസി'ന് മൃഗസംരക്ഷണ വകുപ്പിന്റെ നോട്ടീസ്

വിജയ് ചിത്രം ‘വാരിസി’നെതിരെ നോട്ടീസ്് നല്‍കി മൃഗസംരക്ഷണ വകുപ്പ്. അനുമതി ഇല്ലാതെ മൃഗങ്ങളെ ഉപയോഗിച്ച് രംഗം ചിത്രീകരിച്ചതിനാലാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ചിത്രത്തിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

വാരിസില്‍ ആനയെ ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിച്ചിരുന്നു. എന്നാല്‍ ഈ രംഗം ചിത്രീകരിക്കുന്നതായുള്ള അനുമതി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ബോര്‍ഡില്‍ നിന്ന് വാങ്ങിയിരുന്നില്ല. ഇത് മൂലമാണ് മൃഗസംരക്ഷണ വകുപ്പ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.

വംശി പൈഡിപ്പള്ളി ആണ് വാരിസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രന്‍ എന്നായിരിക്കും നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. വിജയ്‌ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ‘ഗില്ലി’, ‘പോക്കിരി’ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.