പ്രിയ ക്യാപ്റ്റനെ അവസാനമായി കാണാനെത്തി വിജയ്, കണ്ണീരില്‍ കുതിര്‍ന്ന് തമിഴകം; വെള്ളിയാഴ്ച സിനിമ പ്രദര്‍ശനങ്ങളും ചിത്രീകരണവുമില്ല

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് തമിഴകം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വസതിയിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യനും ഒപ്പമുണ്ടായിരുന്നു. നടന്‍ വിജയ്‌യും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി.

വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു. വിജയ്യുടെ സിനിമാ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് വിജയകാന്ത്. ഇരുവര്‍ക്കുമിടയില്‍ ആ സൗഹൃദവും സ്‌നേഹവും എപ്പോഴും ഉണ്ടായിരുന്നു. പ്രിയപ്പെട്ട ഒരാള്‍ വിടപറയുന്നതിന്റെ വേദന വിജയ്യുടെ മുഖത്തും പ്രകടമായിരുന്നു.

വിജയ്യെ കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ വിജയകാന്ത് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് വിജയകാന്ത് എന്ന് വിജയ് മുമ്പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മന്ത്രി ഉദയനിധി സ്റ്റാലിന്‍, അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി, പുതുച്ചേരി ലെഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, വി.കെ. ശശികല, ദ്രാവിഡ കഴകം പ്രസിഡന്റ് കെ. വീരമണി, സംഗീതസംവിധായകന്‍ ഇളയരാജ, നടന്‍മാരായ ഗൗണ്ടമണി, മന്‍സൂര്‍ അലിഖാന്‍, പ്രഭു, സൂരി, ആനന്ദ് രാജ്, സംവിധായകരായ ടി. രാജേന്ദര്‍, വിക്രമന്‍, എ.ആര്‍. മുരുഗദാസ്, കവി വൈരമുത്തു തുടങ്ങി ഒട്ടേറെപ്പേര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.

Read more

ദുഃഖസൂചകമായി 15 ദിവസത്തേക്ക് ഡിഎംഡികെ പാര്‍ട്ടി പതാക പകുതി താഴ്ത്തിക്കെട്ടും. ചെന്നൈയിലെ തിയേറ്ററുകളില്‍ രാവിലെയുള്ള പ്രദര്‍ശനവും മാറ്റിവെച്ചു. വെള്ളിയാഴ്ച സിനിമാ ചിത്രീകരണങ്ങള്‍ നടത്തില്ലെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചു.