2024 സംസ്ഥാന ചലച്ചിത്ര അവാർഡിനെച്ചൊല്ലിയുള്ള വിവാദം കനക്കുമ്പോൾ ചർച്ച ചെയ്യപ്പെടുന്നത് മികച്ച ഗാനരചിതാവായി തിരഞ്ഞെടുത്ത വേടനാണ്. ‘അന്ന് വിജയ് ബാബുവിനെതിരെ മീ ടൂ ആരോപണം ഉണ്ടെന്ന് പറഞ്ഞ് ഹോം സിനിമ അവാർഡിന് പരിഗണിച്ചില്ല, ഇന്ന് കഞ്ചാവ് കേസിലും റേപ്പ് കേസിലും പ്രതിയായ വേടന് അവാർഡ്’- വേടൻ മികച്ച ഗാനരചിതാവായി തിരഞ്ഞെടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന വിമർശനമാണിത്.
ആരോപണം ഇങ്ങനെ…
‘വിജയ് ബാബുവിനെതിരെ മീ ടൂ ആരോപണം ഉണ്ട്. അതുകൊണ്ട് അയാൾ നിർമിച്ച സിനിമയായ ഹോം അവാർഡിന് പരിഗണിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ഈ രണ്ട് പേരേയും അന്ന് അവാർഡിന് പരിഗണിക്കാതെ ഇരുന്നത്. അടിമ കൂട്ടങ്ങൾക്ക് അന്ന് അത് നിലപാട് ആയിരുന്നു. ഇന്ന് മൂന്ന് വർഷങ്ങൾക്ക് ഇപ്പുറം, കഞ്ചാവ് കേസിലും രണ്ട് റേപ്പ് കേസുകളിലും പ്രതിയായ വേടന് സംസ്ഥാന അവാർഡ് നൽകിയിരിക്കുന്നു.
ഇതിനെ എന്തെന്ന് വിളിക്കണം ?
വിജയ് ബാബു ചെയ്ത തെറ്റിന് അയാളുടെ സിനിമയിൽ അഭിനയിച്ചവരെ ഒഴിവാക്കിയ നിങ്ങൾ, എന്ത് അടിസ്ഥാനത്തിലാണ് കഞ്ചാവ് കേസിലും ബലാൽസംഘ കേസിലും പ്രതിയായ വേടന് അവാർഡ് നൽകിയത്’?
വേടന് അവാർഡ് നൽകിയതിന് പിന്നാലെ ഉയർന്ന വിമർശനത്തിന്റെ പിന്നിലെ ചേതോവികാരമെന്തെന്നാൽ ബലാത്സംഗ ആരോപണം നേരിടുന്ന വ്യക്തിക്ക് അവാര്‍ഡ് നല്‍കിയതാണ്. മുൻപ് 2021 ൽ ഹോം ചിത്രത്തിന്റെ നിര്‍മാതാവിനെതിരേ ആരോപണവും കേസുമുണ്ടായതിനെത്തുടര്‍ന്ന് അഭിനേതാക്കള്‍ക്കും അവാര്‍ഡ് നിഷേധിച്ചിരുന്നു. അന്ന് നടന് ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് നിഷേധിച്ചതിലെ അമർഷവും ആളുകൾ എടുത്ത് പറയുന്നുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം വന്ന സമയത്തായിരുന്നു ഹോം എന്ന ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണവും കേസുകളും ഉയര്‍ന്നുവന്നത്. എങ്കിലും ഈ ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനും മഞ്ജു പിള്ളയ്ക്കും പുരസ്കാരമുണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നെങ്കിലും പുരസ്കാരപ്പട്ടികയില്‍ ഒരിടത്തുപോലും ‘ഹോമി’ന് ഇടമുണ്ടായില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കി. അത്രയധികം ചർച്ചയാക്കപ്പെട്ട സിനിമയായിരുന്നു ഹോം. ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റുചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കണോയെന്നാണ് ഇന്ദ്രന്‍സ് അന്ന് ഉയര്‍ത്തിയ ചോദ്യം.
ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പുരസ്കാരം കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്ന് ‘ഹോമി’ന്റെ സംവിധായകന് റോജിന്‍ തോമസും അംഗീകാരം പ്രതീക്ഷിച്ചിരുന്നതായി ചിത്രത്തിലെ മുഖ്യകഥാപാത്രമായ നടി മഞ്ജുപിള്ളയും പ്രതികരിച്ചു. അന്ന് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ, 69-ാം ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ ഇന്ദ്രന്‍സ് പ്രത്യേകപരാമര്‍ശത്തിന് അര്‍ഹനായിരുന്നു.
ഇവിടെയാണ് വേടന്റെ അവാർഡ് ചർച്ചയാക്കപ്പെടുന്നത്. ബലാത്സംഗം അടക്കം ആരോപണം നേരിടുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഏറെയും. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി സംവിധായകന് കെപി വ്യാസന് രംഗത്തെത്തിയിരുന്നു. വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാര്‍ഡ് നല്കിയതെങ്കില് കേരളത്തിലെ സാംസ്കാരിക നായികാ-നായകന്മാര് എന്തുമാത്രം ബഹളംവെച്ചേനെയെന്ന് വ്യാസന് ചോദിച്ചു. അതേസമയം ഇതൊരു രാഷ്ട്രീയ അവാർഡ് ആണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.







