എട്ട് വര്‍ഷത്തിന് ശേഷം വിജയും അജിത്തും നേര്‍ക്കുനേര്‍; തലയെ മലര്‍ത്തിയടിച്ച് ദളപതി

ആദ്യവാരത്തില്‍ തന്നെ ബോക്‌സോഫീസിലെ പൊങ്കല്‍ യുദ്ധം വിജയിച്ച് ് ദളപതി വിജയ്. ബോക്സ് ഓഫീസില്‍ വാരിസു കുതിക്കുന്നത് അജിത്തിന്റെ തുനിവിനെ പിന്നിലാക്കിയാണ്. രണ്ട് ചിത്രങ്ങളും ആഗോളതലത്തില്‍ എത്ര നേടിയെന്ന് നോക്കാം.

5 ദിവസങ്ങള്‍ കൊണ്ട് ആഗോളതലത്തില്‍ 150 കോടി കവിഞ്ഞിരിക്കുകയാണ് വിജയുടെ വാരിസ്. അതുപോലെതന്നെ 100 കോടി പിന്നിട്ടിരിക്കുകയാണ് അജിത്തിന്റെ തുനിവ്.

ജനുവരി 11-ന് ബോക്സോഫീസില്‍ ഏറ്റുമുട്ടിയ രണ്ട് വമ്പന്‍ ചിത്രങ്ങളും തമിഴ് സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ദളപതി വിജയും അജിത് കുമാറും തമ്മില്‍ 8 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന കാര്യവും ശ്രദ്ധേയമാണ്.

പുറത്തുവരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, വാരിസു ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ (തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ ഉള്‍പ്പെടെ) മൊത്തം 85.70 കോടി നേടിയിരിക്കുകയാണ്. ഉടന്‍ തന്നെ 100 കോടി ക്ലബ്ബ് കീഴടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. അതേസമയം, ആദ്യ 5 ദിവസത്തിനുള്ളില്‍ 68 കോടി (തമിഴ്, തെലുങ്ക് ഭാഷകള്‍ ഉള്‍പ്പെടെ) തുനിവ് നേടിയിട്ടുണ്ട്.

അതേസമയം, ഇരുചിത്രങ്ങളുടെയും റിലീസ് ദിവസം വലിയ സംഘര്‍ഷങ്ങളാണ് തമിഴ്‌നാട്ടിലുണ്ടായത്. ദളപതി വിജയ്യുടെയും അജിത്കുമാറിന്റെയും ആരാധകര്‍ വരിശുവിന്റെയും തുനിവിന്റെയും പോസ്റ്ററുകള്‍ വലിച്ചുകീറി അക്രമാസക്തരായി. തമിഴ്നാട്ടിലെ എല്ലാ തിയേറ്ററുകളിലും രണ്ട് ചിത്രങ്ങള്‍ക്കും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ചെന്നൈയില്‍ അക്രമാസക്തരായ ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.