വരാഹരൂപം ഇനിയില്ല; പ്രദര്‍ശനം വിലക്കി കോടതി

മികച്ച പ്രതികരണം നേടി വിജയക്കുതിപ്പ് തുടരുകയാണ് ് ഋഷഭ് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച ‘കാന്താര’. ചിത്രത്തിലെ ‘വരാഹരൂപം’ ഗാനത്തിനെതിരെ മോഷണ വിവാദം ഉയര്‍ന്നിരുന്നു.

തങ്ങളുടെ ഗാനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ ഗാനം തിയേറ്ററിലും ഒടിടിയിലും യൂട്യൂബിലും വരാഹരൂപം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞിരിക്കുകയാണ് കോടതി.

പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടേതാണ് ഉത്തരവ്. മാതൃഭൂമി പ്രിന്റിങ്ങ് ആന്‍ഡ് പബ്ലിഷിംഗ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സംവിധായകനായ ഋഷഭ് ഷെട്ടി,നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്, കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, യൂട്യൂബ്, സ്പോട്ടിഫൈ, ആമസോണ്‍, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസവന്‍ എന്നിവരെയാണ് ഗാനം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞത്.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിലക്ക് നിലനില്‍ക്കും. തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജിയില്‍ ഗാനം നിര്‍ത്തിവെക്കാന്‍ കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ, ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ലെന്നും പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നുന്നെന്നും ഋഷഭ് ഷെട്ടി വിശദീകരിച്ചിരുന്നു.